ന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഒക്ടോബറോടെ തയാറാകുമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുപ്രീം കോടതിയെ അറിയിച്ചു.
അപകടത്തിൽ സ്വതന്ത്ര ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളെ എതിർത്തുകൊണ്ട് ഫയൽ ചെയ്ത മറുപടി സത്യവാംഗ്മൂലത്തിലാണ് എഎഐബി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരവും ഇന്ത്യയിലെ ഭാരതീയ വായുയാൻ അധിനിയമം 2024 അനുസരിച്ചും അന്വേഷണത്തിന്‍റെ പൂർണമായ അധികാരം തങ്ങൾക്കാണെന്നും അതിനാൽ സമാന്തരമായ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും എഎഐബി സുപ്രീംകോടതിയിൽ വ്യക്തമാക്കി.
260 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണമായ അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ എഎഐബി കോടതിയിൽ സമർപ്പിച്ചത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ ചട്ടപ്രകാരം, തയാറാക്കുന്ന കരട് റിപ്പോർട്ട് ആദ്യം വിമാനത്തിന്‍റെ നിർമാണത്തിന് ഉത്തരവാദികളായ അമേരിക്കൻ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന് അയക്കും. അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും അന്തിമരൂപം നൽകുക.
നിലവിൽ തെളിവുകൾ ശേഖരിക്കുന്നതിനും സാങ്കേതികവും ഫോറൻസിക് സംബന്ധവുമായ പരിശോധനകൾ നടത്തുന്നതുമാണ് അന്വേഷണത്തിന്‍റെ പ്രധാന ഘട്ടം. അന്വേഷണത്തിന്‍റെ ഭാഗമായി പൈലറ്റുമാർ, ക്രൂ അംഗങ്ങൾ, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി പേരെ ചോദ്യം ചെയ്തതായും ബ്യൂറോ കോടതിയെ അറിയിച്ചു.
2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണത്.