ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സത്രീയുമായി തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ പങ്കുവച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വ്യോമസേന വിംഗ് കമാന്ഡര്ക്കെതിരേ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
രണ്ടുമാസം മുന്‍പ് പിടിയിലായ ഇയാളുടെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു പോലീസ് വ്യക്തമാക്കി.അന്വേഷണം ഈ ഓഫീസറിൽ മാത്രം ഒതുങ്ങില്ലെന്നും വലിയൊരു ചാരശൃംഖലയുടെ ഭാഗമാണ് വിംഗ് കമാൻഡർ എന്നുമാണ് അന്വേഷണസംഘത്തിന്റെ സംശയം.
സ്വകാര്യജീവിതത്തില്‍ പ്രതിസന്ധി നേരിട്ടകാലത്ത് ഒരു സ്ത്രീയുമായി സമൂഹമാധ്യമങ്ങളിലൂടെ വിംഗ് കമാന്‍ഡര്‍ അടുപ്പംകാണിച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം.
പിന്നീട് ദൈനംദിന വീഡിയോകോളിലേക്ക് ബന്ധം വളരുകയായിരുന്നു. ആദ്യം വിംഗ് കമാന്‍ഡറുടെ വിശ്വാസം പിടിച്ചുപറ്റിയ സ്ത്രീ പിന്നീട് പടിപടിയായി സൈനികരഹസ്യങ്ങളും ചോർത്തിയെടുത്തു.
സൈനികയൂണിറ്റിന്റെ നീക്കങ്ങളും വിന്യാസവും ഉള്‍പ്പെടെ ഇയാള്‍ സ്ത്രീയുമായി പങ്കുവച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.