അങ്കാറ: നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങവേ, ഇറാന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമാനത്തിൽുനിന്നു മാറ്റി സുരക്ഷിതസ്ഥാനത്ത് എത്തിച്ചതായി റിപ്പോർട്ട്.
ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ സഞ്ചരിക്കുന്നുണ്ടെന്ന് തെറ്റിദ്ധാരണ പരത്തിയശേഷം, ഒരു കാറ്ററിംഗ് ട്രക്കിൽ കയറ്റി സൈനികവിമാനം വഴി ബ്രിട്ടനിൽ എത്തിച്ചെന്നാണു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
എയർഫോഴ്സ് വണ്ണിൽ ഭക്ഷണം എത്തിച്ച ട്രക്കിലാണ് വിദഗ്ധമായി ട്രംപിനെയും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിയതെന്നു റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ വ്യോമസേനയുടെ സി-324 എ വിമാനത്തിലാണു ട്രംപിനെ യുകെയിലെ സഫോക്കിലുള്ള മിൽഡൻഹാൾ ഐർഎഎഫ് വ്യോമസേനയുടെ വിമാനത്താവളത്തിൽ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ തുർക്കി സന്ദർശനവേളയിൽ യുഎസ് സൈന്യം ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ട്രംപിനു നേരേ വധശ്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സീക്രട്ട് സർവീസും സൈന്യവും ചേർന്ന് ഇത്തരമൊരു നീക്കം നടത്തിയത്.
അതേസമയം, സംഭവത്തിൽ ഇതുവരെ വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതിരണം ഉണ്ടായിട്ടില്ല. എന്നാൽ, ട്രംപിനു നിരവധി ശത്രുക്കളുണ്ടെന്നും ഇത്തരം ഭീഷണികളെ പ്രതിരോധിക്കാൻ എല്ലാവിധ സുരക്ഷാരീതികളും ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുംഗ് പ്രസ്താവനയിൽ പറഞ്ഞു.