ന്യൂഡൽഹി: ദമാമിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണിയുള്ള കുറിപ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ക്രൂ അംഗത്തെയും യാത്രക്കാരനെയും ചോദ്യംചെയ്യുന്നു.
വിമാനത്തിന്‍റെ ശുചിമുറിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അഹമ്മദാബാദ് എയർപോർട്ട് പൊലിസിൽ പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
കുറിപ്പിലെ കൈയക്ഷരവും വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരിൽ ഒരാളുടെ കൈയക്ഷരവും തമ്മിൽ സാമ്യമുള്ളതായി പരിശോധനയിൽ വ്യക്തമായി. ഇതോടെ ഏഴ് ജീവനക്കാർക്ക് അഹമ്മദാബാദിൽനിന്ന് മടങ്ങാൻ അനുമതി നൽകുകയും ഒരു ക്രൂ അംഗത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.