റിയാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടർന്ന് ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. മക്കയ്ക്ക് പുറമെ ജിദ്ദ, തായിഫ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരദേശ നഗരങ്ങളിലും സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ രൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയത്. ജനങ്ങളോട് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാനും കൂട്ടംകൂടുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
ഹൂതികളുടെ ആക്രമണത്തിൽ സൗദിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. റെഡ് സീ തീരത്ത് ഹൂതികൾ നിയന്ത്രണം ശക്തമാക്കിയതോടെ സൗദിയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.