റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം നിലയ്ക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു നിർണായക ചർച്ച.
സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നതായാണ് വിലയിരുത്തലുകൾ. നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ള സന്ദർശനത്തിൽ ആഗോള ഊർജ വിപണിയിലെ സുസ്ഥിരത മുഖ്യ വിഷയമായി.
സന്ദർശനത്തിന്റെ ഭാഗമായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. വിതരണ ശൃംഖലയിലെ തടസമില്ലാത്ത ലഭ്യതയും ഊർജ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും ചർച്ചയിൽ പങ്കുചേർന്നു. പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ വിശകലനത്തിൽ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.