ജറുസലേം: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രയേൽ അധികൃതർ തുടർച്ചയായ നാലാം ആഴ്ചയും മുസ്ലിം തീർത്ഥാടകർക്ക് അൽ-അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചു. ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ തീർഥാടന കേന്ദ്രമായ അൽ-അഖ്സ ഫെബ്രുവരി അവസാനം മുതൽ അടച്ചിട്ടിരിക്കുകയാണ്. പള്ളിയുടെ കവാടങ്ങൾ അടച്ചുപൂട്ടിയ ഇസ്രയേൽ പോലീസ്, പഴയ നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷാ സേനയെ വിന്യസിച്ചു.
പള്ളിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സലാ അൽ-ദിൻ സ്ട്രീറ്റ് ഉൾപ്പെടെയുള്ള തെരുവുകളിൽ നമസ്കരിക്കാൻ ശ്രമിച്ച ഫലസ്തീനികളെയും പോലീസ് തടഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. അൽ-അഖ്സയ്ക്ക് പുറമെ, ക്രിസ്ത്യൻ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ചർച്ച് ഓഫ് ദ ഹോളി സെപ്പൽച്ചറും ഇസ്രയേൽ അടച്ചിട്ടിരിക്കുകയാണ്. 1967-ൽ കിഴക്കൻ ജറുസലേം ഇസ്രയേൽ കൈവശപ്പെടുത്തിയ ശേഷം ആദ്യമായാണ് ഇത്തവണ അൽ-അഖ്സയിൽ ഈദ് നമസ്കാരം മുടങ്ങുന്നത്.
പള്ളി അടച്ചിടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. അറബ്-മുസ്ലിം രാജ്യങ്ങൾ ഇതിനെ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. ഏപ്രിൽ പകുതി വരെ ഇസ്രയേൽ അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. എന്നാൽ അതിനുശേഷം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.