ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.