കാലടി: ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന മലയാറ്റൂർ മുണ്ടമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ പ്രതിയായ അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരം.
22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. കൊലപാതകസ്ഥലത്ത് എത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെ അലന് കൊലപാതകരീതി പോലീസിനോട് വിശദീകരിച്ചു. ചിത്ര പ്രിയയെ കൊലപ്പെടുത്താൻ താൻ മുമ്പും ശ്രമിച്ചിരുന്നതായും അലൻ വെളിപ്പെടുത്തി.
കൊലപാതകത്തിനുശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്നും അലൻ പോലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണു പോലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. ചിത്ര പ്രിയയെ കഴിഞ്ഞ ഒമ്പതിനാണ് മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നീട് ആൺസുഹൃത്തായ അലനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചിത്ര പ്രിയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കാര്യം അലൻ സമ്മതിക്കുകയുമായിരുന്നു. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.