അമ്പലപ്പുഴ: വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിയതെന്നു പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ. വളരെ വലിയ മുഴയായതിനാലാണു ശസ്ത്രക്രിയ നടത്തിയത്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്നും പിന്നീട് വരാമെന്നു പറഞ്ഞുവെന്നും പ്രിൻസിപ്പൽ ബി. പത്മകുമാർ പറഞ്ഞു.
അതേസമയം, ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിതയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വ്യക്തമാക്കി. വിഷയം ഗൗരവമായിത്തന്നെ എടുക്കുകയാണ്. ശസ്ത്രക്രിയ നടന്നതു കോവിഡ് സമയത്താണ്. 2021 മേയ് പത്തിനാണ് ആദ്യ ചികിത്സ നടത്തിയത്.
പിന്നീട് ഇതേമാസം 12നും ശസ്ത്രക്രിയ നടന്നു. 15 ന് ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തരമായി റിപ്പോർട്ട് നൽകും.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാഹിത സർവീസിലുണ്ട്. വിഷയം പുറത്തുപറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണു ചെയ്തത്. അവരാണ് പിന്നീട് വരാമെന്നു പറഞ്ഞത്. കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും ശസ്ത്രക്രിയയ്ക്കു മുന്പും ശേഷവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമതു നടന്നത് വലിയ ശസ്ത്രക്രിയയാണ്.
ഉപകരണം അകത്തുണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഡോ. ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ശസ്ത്രക്രിയയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിലില്ല. അന്നത്തെ എച്ച്ഒഡി ഡോ. ലളിതാംബികയുടെ യൂണിറ്റാണു ശസ്ത്രക്രിയ നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.