ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ഭിലാവലി എന്ന കൊച്ചുഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
സാധാരണയായി വൻകിട ലാബുകളിലും സർവ്വകലാശാലകളിലും മാത്രം കണ്ടുവരുന്ന സാങ്കേതിക വിദ്യകൾ പാഴ് വസ്തുക്കളുടെ സഹായത്തോടെ പ്രായോഗികമായി നടപ്പിലാക്കി ഈ മിടുക്കർ ലോകത്തെ ഞെട്ടിച്ചു.
ലോകപ്രശസ്തമായ എഫ്-22 റാപ്റ്റർ യുദ്ധവിമാനത്തിന്റെ പറക്കുന്ന മാതൃകയാണ് ഇവർ നിർമ്മിച്ചത്. കേവലം 6000 രൂപ മാത്രം ചിലവാക്കി നിർമ്മിച്ച ഈ വിമാനം ഒന്നര കിലോമീറ്റർ ദൂരപരിധിയിൽ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാൻ സാധിക്കുമെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന പ്രാൻഷി കുമാരി, ആഷി, ഹൃദേഷ് കുമാർ, രഞ്ജന കുമാരി, കാർത്തിക് ശർമ്മ എന്നീ അഞ്ച് വിദ്യാർഥികളാണ് ഈ അത്ഭുതത്തിന് പിന്നിൽ. അധ്യാപകനായ ആശിഷ് കുമാറിന്റെ ദീർഘവീക്ഷണവും മാർഗനിർദ്ദേശവുമാണ് കുട്ടികളെ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് നയിച്ചത്.
വെറും കളിപ്പാട്ടമുണ്ടാക്കുന്നതിലുപരി പഴയ മോട്ടോറുകൾ, പ്രവർത്തനരഹിതമായ കളിപ്പാട്ട കാറുകൾ, വയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ തുടങ്ങിയ അവശിഷ്ടങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
ഉത്തർപ്രദേശ് ബേസിക് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ 'റോബോട്ടിക്സ് കി പാഠശാല 2026' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം സ്കൂളിൽ ഉണ്ടായത്.
വെറുതെ വിമാനം നിർമ്മിക്കുക മാത്രമല്ല, സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഫ്ലൈറ്റ് സിമുലേറ്ററിലൂടെ ആകാശത്ത് വിമാനം പറത്തുന്ന രീതിയിൽ കുട്ടികൾ മുൻകൂട്ടി പരിശീലനം നേടുകയും ചെയ്തു.
തുടർന്ന് തുറസായ മൈതാനത്ത് വിമാനം വിജയകരമായി പറത്തിയതോടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വാനോളമുയർന്നു. അലിഗഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ മാതൃകയ്ക്ക് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻകിട സ്വകാര്യ സർവ്വകലാശാലകളിലെ ഗവേഷണങ്ങളേക്കാൾ എത്രയോ മുകളിലാണ് ഗ്രാമീണ വിദ്യാലയത്തിലെ ഈ കുട്ടികളുടെ സർഗാത്മകതയെന്ന് പലരും അഭിപ്രായപ്പെട്ടു.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ അവസരവും സാങ്കേതിക സൗകര്യങ്ങളും നൽകിയാൽ അവർക്ക് ഏതൊരു ആധുനിക പ്രതിസന്ധികളെയും നേരിടാൻ സാധിക്കുമെന്ന് ഭിലാവലിയിലെ ഈ കൊച്ചു മിടുക്കർ തെളിയിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള പ്രായോഗിക പഠനരീതികൾ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും നടപ്പിലാക്കണമെന്ന വലിയൊരു സന്ദേശമാണ് ഈ കൊച്ചു വിമാനം ആകാശത്ത് വരച്ചിടുന്നത്.