കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ ഫുഡ് ടെക്നോളജി വിഭാഗം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്മാർട്ട് കൃഷിയിൽനിന്ന് സുരക്ഷിത ഭക്ഷണത്തിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് നിർണായകമാണെന്ന് ലില്ലിക്കുട്ടി ജേക്കബ് പറഞ്ഞു.
കൃഷി, ഭക്ഷ്യസംസ്കരണം, ഭക്ഷ്യസുരക്ഷ, കൃത്രിമബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടാണ് സെമിനാർ നടത്തിയത്. റാഡ്ടാർ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോയിസ് മാത്യു കാർഷികരംഗത്ത് കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവതരിപ്പിച്ചു.
ഫുഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. സണ്ണിച്ചൻ വി. ജോർജ്, പ്രഫ. എമെരിറ്റസ് ഡോ. ജിപ്പു ജേക്കബ്, അസോസിയേറ്റ് പ്രഫ.ഡോ. അനൂപ് രാജു തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്ത പരിപാടിയിൽ സ്മാർട്ട് കൃഷി, ഭക്ഷ്യസുരക്ഷ, കാർഷിക സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ചയും ചോദ്യോത്തരവേളയും നടത്തി. ഫുഡ് ടെക്നോളജി അസോസിയേഷന്റെ കോ-ഓർഡിനേറ്ററായ ഡോ. നിക്കി ജോൺ, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ അക്ഷയ്, സഞ്ജന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.