തൃശൂർ: അമല ഹോസ്പിറ്റലിലെ നഴ്സിംഗ് സമരം അവസാനിച്ചെന്നും ശമ്പള വർധന നടപ്പിലാക്കാൻ തീരുമാനിച്ചെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് അമല ആശുപത്രി അധികൃതർ.
സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ യാതൊരു വിധ ചർച്ചകളോ തീരുമാനങ്ങളോ അമലയിൽനിന്നു ഉണ്ടായിട്ടില്ലെന്നും അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. ഇക്കാര്യത്തിൽ ജൂബിലിയും അമലയും ഒന്നിച്ചുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും മാത്രമേ തയാറുള്ളൂവെന്ന് ജില്ലാ ലേബർ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് അമല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ സിഎംഐ അറിയിച്ചു.
അമലയിൽ ശമ്പളവർധന നടപ്പാക്കിയെന്നും അതിനാൽ സമരം അവസാനിപ്പിച്ചെന്നും യുഎൻഎയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജുകളിലും ഗ്രപ്പുകളിലും അറിയിപ്പു വന്നിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതർ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.