തൊടുപുഴ: കോലാനി അമരംകാവില്‍ വീണ്ടും മോഷണം. കാവിനുള്ളില്‍ സൂക്ഷിച്ചിരുന്ന വലിയ വിളക്കുകളും ഉരുളികളുമാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ കാവിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്.
മേയ് 30നും കാവില്‍ മോഷണം നടന്നിരുന്നു. അന്ന് ശ്രീകോവിലിനുള്ളിലെ വിഗ്രഹം മറിച്ചിട്ട നിലയിലായിരുന്നു. പണവും നഷ്ടമായി, സിസിടിവിയുടെ ഡിവിആര്‍ അടക്കമാണ് നഷ്ടമായത്. പിന്നീട് മറ്റൊന്ന് സ്ഥാപിച്ചെങ്കിലും അഡാപ്റ്ററിന് തകരാര്‍ സംഭവിച്ചതായി മൂന്നു ദിവസം മുമ്പാണ് മനസിലാക്കിയത്. അഡാപ്റ്റര്‍ പുതിയതു വാങ്ങിയെന്നും ഇന്നലെ പ്രവര്‍ത്തന സജ്ജമാക്കാനിരിക്കുകയായിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെയാണ് വീണ്ടും മോഷണം.
തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ കാരിക്കോട് ഭഗവതി ക്ഷേത്രം നടപ്പന്തലിലെ കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ചിരുന്നു.