ബട്ടിൻഡ: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ പരസ്യപോരിലേക്ക് നീങ്ങുന്നതിനിടെ, സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കില്ലെന്ന പ്രഖ്യാപനവുമായി അമരീന്ദർ സിംഗ് രാജാ വാറിംഗ് എംപി. പാർട്ടി ഹൈക്കമാൻഡ് തന്നെ മാറ്റാൻ തീരുമാനിച്ചാൽ പോലും പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഇൻ-ചാർജ് ഭൂപേഷ് ബാഗേലിന്റെ സാന്നിധ്യത്തിൽ ബട്ടിൻഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാറിംഗ്. മുൻ മുഖ്യമന്ത്രിയും ജലന്ധർ എംപിയുമായ ചരൺജിത് സിംഗ് ചന്നിയുടെ അനുയായികൾ നിരന്തരം തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാറിംഗിന്റെ ഈ ഉറച്ച നിലപാട്.
ഹർ ബൂത്ത്, കോൺഗ്രസ് മജ്ബൂത്' പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചന്നിയുടെയും വാറിംഗിന്റെയും അനുയായികൾ തമ്മിൽ വാക്കേറ്റവും മുദ്രാവാക്യം വിളികളും പതിവായിരുന്നു. മുക്ത്സറിൽ ഭൂപേഷ് ബാഗേലിന് എതിരെ "ബാഗേൽ മടങ്ങിപ്പോവുക" എന്നും, "ചന്നിയെ കൊണ്ടുവരൂ, കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കു" എന്നുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.