പന്തളം: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആറ് കിലോ ആംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദ്ദി) രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുട്ടറ ഓടനാവട്ടം രാജീവ് ഭവനില്‍ രാജീവ്(39), കൊട്ടാരക്കര നടുവത്തൂര്‍ കുറുമ്പാലൂര്‍ മുകളുവിള വീട്ടില്‍ സോമന്‍(48) എന്നിവരാണ് പന്തളത്തു പോലീസിന്‍റെ പിടിയിലായത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കല്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ ഇരുവരും പോലീസിനെ മറികടന്നു പോകുന്നതിന് ശ്രമിച്ചിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് വാഹനത്തില്‍ പിന്‍തുടര്‍ന്നാണ് പിടികൂടിയത്.
അഞ്ചുവര്‍ഷം മുമ്പ് ലക്ഷദ്വീപില്‍ നിന്നും രാജീവ് ഇവ വാങ്ങിയതാണെന്നും തിരുവല്ലയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് ഇവർ പോലീസിനോടു പറഞ്ഞത്. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പിടിച്ചെടുത്ത ആംബെര്‍ ഗ്രീസും കോന്നി വനം ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കേസ് രജിസ്റ്റര്‍ ചെയ്യലും റിമാന്‍ഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്. പന്തളം എസ്എച്ച്ഒ സജീഷ്‌കുമാര്‍, എസ്ഐ യു.വി. വിഷ്ണു, എഎസ്ഐ വിജയകുമാര്‍, സിപിഒമാരായ എസ്. അന്‍വര്‍ഷ, സിജു, ഡാന്‍സാഫ് അംഗങ്ങളായ സുജിത്, മിഥുന്‍ ജോസ്, ഷഫീക്ക് അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.