ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ ശ്രദ്ധേയ ടീമുകളില്‍ ഒന്നായ രാജസ്ഥാന് റോയല്‍സിനെ അമേരിക്കന്‍ കണ്‍സോര്‍ഷ്യം സ്വന്തമാക്കി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കല് സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ആര്‍ആറിനെ പൂര്‍ണമായി ഏറ്റെടുത്തത്. ഏകദേശം 15,300 കോടി രൂപയുടെ (1.63 ബില്യണ്‍ ഡോളര്‍) ഡീലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ടീമിന്റെ ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നത് ജൂണ്‍ മുതലാണ്. അതായത് ഈ മാസം 28ന് ആരംഭിക്കാനിരിക്കുന്ന 2026 ഐപിഎല്‍ സീസണില്‍ ക്ലബ് പുതിയ ഉടമസ്ഥതയില്‍ ആയിരിക്കില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഡീലാണിത്.
ഒരു ഐപിഎല്‍ ടീം ഒരു ബില്യണ്‍ ഡോളറിനു മുകളില്‍ കൈമാറുന്നതും ചരിത്രത്തില്‍ ഇതാദ്യം. രാജസ്ഥാന് റോയല്‍സ് 15,300 കോടി രൂപയ്ക്ക് വില്‍പ്പന നടന്നതോടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിലയും കുത്തനെ ഉയര്‍ന്നു. ആര്‍സിബിയും വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 18,800 കോടി രൂപ) എങ്കിലും ആര്‍സിബിക്ക് മൂല്യമുള്ളതായാണ് ഇന്നലെ പുറത്തുവന്ന സൂചന.
ഫോര്‍ഡ് & വാൾമാർട്ട് ഫാമിലി
ടെക് ബിസിനസുകാരനായ കല് സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പിന്തുണയ്ക്കുന്നത് വാള്‍മാര്‍ട്ട്, ഫോര്‍ഡ് അടക്കമുള്ള വമ്പന്‍ സംഘമാണ്. സോമാനിക്ക് 2021 മുതല്‍ രാജസ്ഥാന് റോയല്‍സില്‍ നിക്ഷേപമുണ്ടായിരുന്നു. ഇന്ട്രഎഡ്ജ്, ട്രുയോ, ട്രുയോ.എഐ, അക്കാഡെമിന് തുടങ്ങിയ കമ്പനികളുടെ ഉടമയാണ് സോമാനി.
റോബ് വാള്‍ട്ടണ്‍ (വാള്‍മാര്‍ട്ട് കുടുംബം), ഷീല ഫോര്‍ഡ് ഹാംപ് (ഫോര്‍ഡ് കുടുംബം) എന്നിവരാണ് കല് സോമാനിയുടെ കര്സോര്ഷ്യത്തിലെ പ്രമുഖര്‍.
ബിര്‍ള, ടൈംസ്
രാജസ്ഥാന് റോയല്‍സിനെ സ്വന്തമാക്കാന്‍ ബിര്‍ള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഇവരുടെ ബിഡിനേക്കാള്‍ ഉയര്‍ന്ന ബിഡായിരുന്നു സോമാനിയുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ചത്.
2008ലെ പ്രഥമ ഐപിഎല്‍ ജേതാക്കളാണ് രാജസ്ഥാന് റോയല്‍സ്. 2022ല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ഫൈനല്‍ കളിച്ചതാണ് പിന്നീടുള്ള മികച്ച പ്രകടനം.