ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ 'അമൃതകാലം' രാജ്യത്തെ യുവാക്കൾക്ക് 'വിഷകാല'മായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
അഴിമതി നിറഞ്ഞ ബിജെപി ഭരണകൂടം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് തകർത്തതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പല മാതാപിതാക്കളും കടം വാങ്ങിയും ആഭരണങ്ങൾ വിറ്റുമാണ് മക്കളെ പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതൊരു ഭരണപരമായ പരാജയം മാത്രമല്ല, രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പേപ്പർ മാഫിയകൾ എപ്പോഴും രക്ഷപ്പെടുന്നു, ശിക്ഷ അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സത്യസന്ധരായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ ഇപ്പോൾ ഒരു 'ലേലമായി' മാറിയിരിക്കുകയാണ്. കഠിനാധ്വാനത്തിന് പകരം പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന് എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.