Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AncientRomans

പുരുഷ ജനനേന്ദ്രിയത്തിന്‍റെ രൂപത്തിലുള്ള നെയിൽ ക്ലീനർ, റോമാക്കാർക്ക് ഭാഗ്യത്തിന്‍റെ പ്രതീകം

ന്നത്തെ സമൂഹത്തിനു പുരുഷ ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലുള്ള ഉപകരണം കൗതുകമോ, ചിരിയോ ആയി മാറാം. പൊതു ഇടങ്ങളിൽ കൈവശം വയ്ക്കാവുന്ന; ഒരു വീട്ടിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന, അത്തരം ആകൃതിയോടുകൂടിയ ഉപകരണം നിർമിക്കാൻ ഇക്കാലത്ത് ആരും തയാറാകില്ല. അതേസമയം, റോമാക്കാർ അങ്ങനെ‍യായിരുന്നില്ല. റോമൻ സംസ്കാരത്തിൽ പുരുഷ ജനനേന്ദ്രിയ ചിഹ്നങ്ങളെ തിന്മയ്ക്കെതിരേ സംരക്ഷണ കവചമായും ഭാഗ്യത്തിന്‍റെ പ്രതീകവുമായാണു കണ്ടിരുന്നത്.‌‌ ദുഷ്ടശക്തികളിൽനിന്നും ദൃഷ്ടിദോഷങ്ങളിൽനിന്നും സംരക്ഷണം നേടാനും ഐശ്വര്യത്തിനും വേണ്ടി ഇത്തരം രൂപങ്ങൾ വീടുകളുടെ വാതിലുകളിലും ആഭരണങ്ങളിലും പ്രതിമകളിലും റോമാക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. റോമൻ അതിർത്തി മതിലുകളിലും വിവിധ നിർമിതികളിലും ഇത്തരം മുദ്രകൾ കൊത്തിവച്ചിട്ടുള്ളതായി ചരിത്രകാരന്മാർ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോൾ, പുരാതന റോമാക്കർ ഉപയോഗിച്ചിരുന്ന പുരുഷ ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലുള്ള നെയിൽ ക്ലീനർ കണ്ടെത്തിയിരിക്കുകയാണ് യുകെയിലെ ഗവേഷകർ. ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിനു സമീപം റോഡ് നവീകരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവൃത്തികൾക്കിടെയാണ് നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്. ഇതിൽ റോമാക്കാർ ഉപയോഗിച്ചിരുന്ന നെയിൽ ക്ലീനർ (നഖം വൃത്തിയാക്കുന്ന ഉപകരണം) ആണ് ഏറെ കൗതുകമായത്. കാരണം, നെയിൽ ക്ലീനറിന്‍റെ ഹാൻഡിൽ പുരുഷ ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലുള്ളതാണ്. ആർക്കിയോളജിക്കൽ റിസെർച്ച് സർവീസസ് ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ നടന്ന ഖനനത്തിലാണ് റോമൻ യുഗത്തിലെ അപൂർവ വസ്തുക്കൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞത്.

ചെമ്പ് ഉപയോഗിച്ചാണ് നെയിൽ ക്ലീനറിന്‍റെ നിർമാണം. എഡി 300 മുതൽ 400 വരെയുള്ള അവസാന റോമൻ കാലഘട്ടത്തിലേതാണ് നെയിൽ ക്ലീനർ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. നഖങ്ങൾക്കിടയിലെ അഴുക്കു നീക്കം ചെയ്യുന്നതിനായി പരന്നതും നേർത്തതുമായ രണ്ടു ശാഖകൾ ഇതിനുണ്ട്. യാത്രകളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും കഴിയും. ഇതിന്‍റെ ഹാൻഡിലിൽ ചെറിയ ദ്വാരം ഉണ്ട്. ഇതിൽ നൂൽ കോർത്ത് തൂക്കിയിടാനും സാധിക്കും.

വ്യത്യസ്തമായ നെയിൽ ക്ലീനറിനു പുറമെ, മറ്റു പുരാവസ്തുക്കളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളുടെ അസ്ഥികൂടം, വെങ്കല വള, നാണയങ്ങൾ എന്നിവയടങ്ങിയ ശവകുടീരം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അപൂർവ ബെൽറ്റ് ബക്കിളും ഇവിടെനിന്നു ലഭിച്ചു. ജ്യാമിതീയ ഡിസൈനുകളോടുകൂടിയ ബക്കിൾ ചെമ്പു കൊണ്ടാണു നിർമിച്ചത്.

ഇരുമ്പുയുഗത്തിലെ, ഡോബുന്നി ഗോത്രം ഇറക്കിയ വെള്ളി നാണയം, റോമൻ ചക്രവർത്തിമാരുടെ കാലത്തെ വെങ്കല നാണയങ്ങൾ, മധ്യകാല നാണയങ്ങൾ, 1963-ലെ ജോർജ് ആറാമൻ രാജാവിന്‍റെ സിക്സ്പെൻസ് നാണയം തുടങ്ങിയവയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ നാവികസേനയുടെ ബട്ടണുകളും ഇവിടെനിന്നു ലഭിച്ചവയിൽ ഉൾപ്പെടുന്നു. റോമൻ അധിനിവേശം മുതൽ ആധുനിക യുഗം വരെയുള്ള അപൂർവ വസ്തുക്കൾ വിശദപഠനത്തിനു വിധേയമാക്കുമെന്നു പുരാവസ്തുഗവേഷകർ പറഞ്ഞു.

Latest News

Corehub Up