ലണ്ടൻ: ജെഫ്രി എപ്സ്റ്റീന് കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സർ അറസ്റ്റിൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് ആന്‍ഡ്രു വിന്ഡ്സറിനെതിരെയുള്ള കേസ്.
ആന്‍ഡ്രു വിന്ഡ്സറിന്റെ 66ാം ജന്മദിനമായ ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അറസ്റ്റ് ചെയ്തത്. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് തേംസ് വാലി പോലീസ് വ്യക്തമാക്കി.
2010 ൽ ആൻഡ്രു വിൻഡ്സർ ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രു വിൻഡ്സർ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് കണ്ടെത്തൽ. ആൻഡ്രു വിൻഡ്സർ എപ്സ്റ്റീൻ ഐലൻഡ് സന്ദർശിച്ചത് സംബന്ധിച്ച ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.