ന്യൂഡൽഹി: പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരേ കേന്ദ്രാന്വേഷണ ഏജൻസിയായ സിബിഐ കേസെടുത്തു. റിലയൻസ് ക്യാപിറ്റലിന്‍റെ കടപത്രങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസിലാണ് നടപടി.
എൽഐസി നിക്ഷേപിച്ച വലിയൊരു തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയതാണ് പുതിയ നിയമനടപടികൾക്ക് കാരണമായി തീർന്നത്.
2012 ഏപ്രിൽ 12-നും 2018 മാർച്ച് 9-നുമിടയിലുള്ള കാലയളവിൽ റിലയൻസ് ക്യാപിറ്റൽ പുറപ്പെടുവിച്ച അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലായി ആകെ 3,900 കോടി രൂപയാണ് എൽഐസി നിക്ഷേപിച്ചത്. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനുമായിട്ടായിരുന്നു പ്രധാനമായും ഈ നിക്ഷേപങ്ങൾ നടത്തിയിരുന്നത്.
എന്നാൽ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും നൽകി വ്യാജമായ വാഗ്ദാനങ്ങളിലൂടെയാണ് എൽഐസിയെക്കൊണ്ട് ഈ നിക്ഷേപങ്ങൾ നടത്തിച്ചതെന്നും തുടർന്ന് ഈ തുക വഞ്ചനാപരമായി വകമാറ്റി ചെലവഴിച്ചെന്നുമാണ് ആരോപണം.
ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, അക്കൗണ്ടുകളിൽ ബോധപൂർവം തിരിമറിനടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കുറ്റാരോപിതർക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്. ഈ തട്ടിപ്പിലൂടെ എൽഐസിക്ക് ആകെ 2,684.57 കോടി രൂപയുടെ നഷ്ടവും പ്രതികൾക്ക് തത്തുല്യമായ ലാഭവും ഉണ്ടായതായാണ് എൽഐസി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.