ന്യൂ ഓർലിയൻസ്: ലൂസിയാനയിലെ സൈനിക താവളത്തിൽ വച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച യുഎസ് ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയെ വിട്ടയച്ചു. ഹോണ്ടുറാസിൽ ജനിച്ച ആനി റാമോസ് എന്ന 22 വയസുകാരിയെയാണ് നാടുകടത്തൽ ഭീഷണിക്കിടെ മോചിപ്പിച്ചത്.
സ്റ്റാഫ് സർജന്റ് മാത്യു ബ്ലാങ്ക് തന്റെ ഭാര്യയെ സൈനിക ആനുകൂല്യങ്ങൾക്കും ഗ്രീൻ കാർഡിനും അപേക്ഷിക്കാനായി ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. 2005 മുതൽ അമേരിക്കയിൽ താമസിക്കുന്ന ആനിക്ക് നിയമപരമായ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യുദ്ധകാലത്ത് സൈനികരുടെ കുടുംബാംഗങ്ങളെ നാടുകടത്തുന്നത് സൈന്യത്തിന്റെ മനോവീര്യത്തെ തകർക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൈനിക റിക്രൂട്ട്മെന്റിനെ ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു.
മുൻപ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ ഭരണകൂടത്തിന്റെ കർശനമായ നാടുകടത്തൽ നയങ്ങൾ സൈനിക കുടുംബങ്ങളെപ്പോലും ബാധിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.
മോചിതയായ ആനി റാമോസ് തന്റെ പഠനം തുടരാനും ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതികരിച്ചു.