തിരുവനന്തപുരം: ലഹരിക്കേസിലെ തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ.
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാവുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് നേരിടുകയും ചെയ്തിരുന്നു.
തടവുശിക്ഷ സ്റ്റേ ചെയ്യാനും അയോഗ്യത നീക്കാനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്നാണ് ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.