ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
പശ്ചിമേഷ്യയിൽനിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.