തിരുവനന്തപുരം: എസ്. ശ്രീജിത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാറിനു മുന്നിൽ ഒരു ഒഴിവ് വരുന്പോൾ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കുക മാത്രമാണു ചെയ്തത്. സർക്കാറിന് മുന്നിലെത്തിയ ഫയലിൽ ശ്രീജിത്തിനെതിരേ വിജിലൻസ് കേസില്ല. വിജിലൻസ് കേസ് വന്നേക്കും എന്ന് പറഞ്ഞ് ഒരാളുടെ സ്ഥാനക്കയറ്റം എന്തിനു തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രഥമദൃഷ്ട്യാ ഗുരുതരമായ തെറ്റ് ചെയ്തതായി കണ്ടെത്തിയതുകൊണ്ടാണു തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗണ്‍സിലർ സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി എഴുതിയ തദ്ദേശ വകുപ്പ് അണ്ടർസെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തിയാണ് സർക്കാർ അവർക്കെതിരേ നടപടിയെടുത്തത്. മന്ത്രി കൊടുത്തതല്ല, നിർദേശം.
ബോധപൂർവം ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്തതായി പ്രഥദൃഷ്ട്യാ മനസിലായതിനാലാണു സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തീകരിച്ച ശേഷം തുടർനടപടിയെടുക്കും.
ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് കൊടുത്തയാളെ സസ്പെൻഡ് ചെയ്താൽ അവർ അണ്ടർ സെക്രട്ടറിയെ പിന്തുണയ്ക്കുമെന്നത് സ്വാഭാവികമാണല്ലോയെന്ന്, ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റില്ലാത്ത സമയത്ത്
നിയമിച്ചതുകൊണ്ടായിരിക്കും 13 കെഎഎസുകാർ തസ്തികയില്ലാതെ ഇരിക്കാൻ കാരണം. അവരെ വഴിയാധാരമാക്കാൻ കഴിയില്ലല്ലോ എന്നും ഒരുപാട് ക്രമക്കേടുകൾ ഇത്തരം കാര്യങ്ങളിൽ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.