ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകി. വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയെന്നാണ് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് നിലവിൽ പരാതി നൽകിയത്.
ആറ് പേജുള്ള പരാതിയാണ് അതിജീവിത സിബിഐക്ക് നൽകിയത്. അന്വേഷണം നടത്തുമ്പോൾ അട്ടിമറിക്ക് ശ്രമിച്ചുവെന്നും അന്വേഷണത്തിലും കോടതി നടപടികളും ഉദ്യോഗസ്ഥർ മനപ്പൂർവ്വം വീഴ്ച്ച വരുത്തിയെന്ന് അതിജീവിത ആരോപിക്കുന്നു. ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സിബിഐ അഭിഭാഷകർ പരാജയപ്പെട്ടു. സെൻഗാറിനെ സഹായിക്കുന്ന രീതിയിൽ നിലപാട് എടുത്തുവെന്നും അതിജീവിത പറയുന്നു.
ഇതിനിടെ കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നടപടിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് സിബിഐ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസിൽ നീതി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു. ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാർഥി വനിത സംഘടനകളും എത്തി.