Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ.
ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
National
ന്യൂഡല്‍ഹി: ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയില്‍ രാജ്യത്തെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
18,509 കോടി ചെലവിലുള്ള മൂന്ന് റെയിൽവേ മൾട്ടി ട്രാക്കിംഗ് പദ്ധതികൾക്കും 11,079 കോടി ചെലവിലുള്ള മൂന്ന് ദേശീയ പാതാ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
തുരങ്ക പദ്ധതി ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും.
Kerala
തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിപിആര്‍ തയാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുള്ളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ ആര്‍ആര്‍ടിഎസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോ മീറ്റർ പാതയാണ് ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
International
ലണ്ടൻ: ലണ്ടനിൽ പുതിയ വന്പൻ എംബസി പണികഴിപ്പിക്കാൻ ചൈനയ്ക്ക് ബ്രിട്ടൻ അനുമതി നല്കി. സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾ വച്ചുതാമസിപ്പിച്ച അനുമതിയാണ് ഇന്നലെ നല്‍കിയത്.
ലണ്ടൻ ടവറിനു സമീപം ചൈനീസ് ഭരണകൂടം വാങ്ങിയ ഭൂമിയിൽ എംബസി നിർമിക്കാനുള്ള ചൈനയുടെ ശ്രമം 2018ൽ ആരംഭിച്ചതാണ്. 20,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ എംബസി പണി കഴിപ്പിക്കുകയാണ് ലക്ഷ്യം.
യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് നയതന്ത്രകാര്യാലയം ആയിരിക്കുമിത്. ലണ്ടനിലെ പല ഭാഗങ്ങളിലായുള്ള ചൈനീസ് ഓഫീസുകൾ ഇങ്ങോട്ടേക്കു മാറ്റും.
എംബസിയെ ചാരപ്രവർത്തനങ്ങൾക്കായി ചൈന ഉപയോഗിക്കുമെന്നാണ് ആശങ്ക. യൂറോപ്പിലെ ചൈനീസ് വിമതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉപയോഗപ്പെടുത്താം.
ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കീയർ സ്റ്റാർമർ ഭരണകൂടം എംബസി നിർമാണത്തിന് അനുമതി നല്‍കിയത്.
National
ന്യൂഡൽഹി: എട്ടാം കേന്ദ്ര ശന്പള കമ്മീഷന്റെ പരിഗണനാവിഷയങ്ങൾക്കു (ടേംസ് ഓഫ് റഫറൻസ്) കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
പ്രഖ്യാപനം നടത്തി പത്തു മാസത്തിനുശേഷമാണ് എട്ടാം ശന്പള കമ്മീഷന്റെ പരിഗണനാവിഷയങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകുന്നത്. പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ കേന്ദ്രസർക്കാരിന് ശിപാർശകൾ കൈമാറുക.
ജനുവരിയിലാണ് എട്ടാം ശന്പള കമ്മീഷൻ രൂപീകരിക്കാൻ ്രസർക്കാർ തീരുമാനിച്ചത്.എന്നാൽ, പരിഗണനാ വിഷയങ്ങളോ കമ്മീഷൻ അംഗങ്ങളെയോ നിശ്ചയിച്ചിരുന്നില്ല. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണു കമ്മീഷന്റെ ചെയർപേഴ്സണ്‍. ബംഗളൂരു ഐഐഎമ്മിലെ പ്രഫ. പുലക് ഘോഷ്, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ തുടങ്ങിയവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ.