ന്യൂഡൽഹി: ആരവല്ലി മലനിരകളിലെ ഖനനം നിർത്തിവയ്ക്കാനുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. ഈ മേഖലയിൽ ഖനനം അനുവദിക്കാൻ കഴിയുമോയെന്നും അങ്ങനെയെങ്കിൽ അത് എത്രത്തോളം സാധിക്കുമെന്നും വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ആരവല്ലി മലനിരകളിലെ അനധികൃത ഖനനവും അനുബന്ധ പ്രശ്നങ്ങളും സമഗ്രമായി പരിശോധിക്കാൻ വിദഗ്ധസമിതിക്കു രൂപംനൽകുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളെ സംബന്ധിച്ച വ്യക്തമായ കുറിപ്പ് അമിക്കസ് ക്യൂറി കെ. പരമേശ്വരൻ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികൾ മാർച്ച് പത്തിനുമുന്പ് അവരുടെ കുറിപ്പുകൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.