തൃശൂർ: ചുമതലയേറ്റ് ഒന്നര വർഷത്തിനുള്ളിൽ കളക്ടർ അർജുൻ പാണ്ഡ്യനെ സ്ഥലംമാറ്റിയതിനു പിന്നിൽ ദേശീയപാതയുമായി ബന്ധപ്പെട്ട കർക്കശ നിലപാടുകളിലെ അതൃപ്തിയെന്നു സൂചന.
ടോൾപിരിവ് വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച് കർശന നിലപാടുകൾ എടുത്തതാണ് അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണു വിവരം. ദേശീയപാതയ്ക്കുവേണ്ടി മണ്ണെടുപ്പു നടത്തുന്നതിലെ അപാകതയെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതും അതൃപ്തിക്കു കാരണമായി ആരോപിക്കുന്നുണ്ട്.
മികച്ച കളക്ടർക്കും കളക്ടറേറ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി തിളങ്ങിനിൽക്കുന്പോഴാണ് അദ്ദേഹത്തെ കാസർഗോട്ടേക്കു സ്ഥലംമാറ്റിയത്. റവന്യുവകുപ്പിലെ ഉന്നതർപോലും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ചയായതു പാലിയേക്കര ടോൾപ്ലാസയിലെ പ്രശ്നങ്ങളും ദേശീയപാതയിൽ അടിപ്പാത നിർമാണങ്ങൾ നടക്കുന്നതിനാലുള്ള യാത്രാദുരിതവുമായിരുന്നു. വൻ ഗതാഗതതടസങ്ങൾ പതിവായതോടെ ടോൾ നിർത്തിവയ്ക്കുന്നതടക്കം ഹൈക്കോടതിയുടെ ഉത്തരവിനു പിന്നിൽ കളക്ടറുടെ ശക്തമായ റിപ്പോർട്ടുകൾക്കു പങ്കുണ്ട്. അടിപ്പാത നിർമാണസ്ഥലങ്ങളിലെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാതെ ടോൾപിരിവ് പാടില്ലെന്നു കളക്ടർ ഉത്തരവിട്ടത് ദേശീയപാതാ അഥോറിട്ടിക്കും കരാർ കന്പനിക്കും തിരിച്ചടിയായിരുന്നു. ഇതു പിൻവലിക്കാൻ ഉന്നതങ്ങളിൽനിന്നു വൻ സമ്മർദമുണ്ടായി.തുടർന്ന് ദേശീയപാത അഥോറിറ്റി നൽകിയ ഉറപ്പിലാണു പിൻവലിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ, സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ എന്നിവയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ടുകളും സമർപ്പിച്ചു. കളക്ടറുടെ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതു തൃശൂരിലാണ്. ഇതിനു റവന്യുവകുപ്പിനു സഹായം നൽകിയതിൽ അർജുൻ പാണ്ഡ്യൻ മുന്നിലുണ്ടായിരുന്നു. തൃശൂർ പൂരം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിങ്ങനെ നിരവധി പരിപാടികളും അദ്ദേഹം വിജയകരമായി ഏറ്റെടുത്തു.
വ്യക്തിപരമായി താത്പര്യമെടുത്ത് സിവിൽ സ്റ്റേഷനിൽ മെഡിക്കൽ സെന്റർ, കളക്ടറേറ്റിലെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള പിജിആർ സെന്റർ, കൂടെ, മീറ്റ് ദ കളക്ടർ, കനവ്, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, ജില്ലാ കളക്ടറുടെ ഇന്റേണ്ഷിപ്പ് പ്രോഗ്രാം എന്നിവയും അർജുൻ പാണ്ഡ്യന്റെ കാലയളവിൽ നടപ്പാക്കി.