ആർപ്പൂക്കര: കുത്തിയൊഴുകുന്ന പെണ്ണാർതോട്ടിലേക്ക് വീണ രണ്ടര വയസുകാരനെയും അമ്മയെയും മുത്തശിയെയും സാഹസികമായി രക്ഷപ്പെടുത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരംചിറ സ്വദേശി ബിനോയി ടി. കുര്യാക്കോസിന് നാടിന്റെ ആദരം. ആർപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിനോയിയെ സിപിഎം സംസ്ഥാ ന സെക്രട്ടേറിയ റ്റംഗംവി.എൻ. വാസവൻ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു.
ആർപ്പൂക്കര മുക്കേൽ പാലത്തിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന(26), ബെയാനയുടെ രണ്ടര വയസുള്ള മകൻ ജോഹാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ജോഹാൻ കാൽവഴുതി വെള്ളത്തിൽ വീഴുന്നതുകണ്ട് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ബെയാനയും മിനിയും പിന്നാലെ ചാടി. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. ഇത് കണ്ട് സമീപത്ത് നിൽക്കുകയായിരുന്ന ബിനോയ് ഓടിയെത്തി തോട്ടിലേക്ക് ചാടുകയായിരുന്നു. ആദ്യം കുഞ്ഞിനെയും മിനിയെയും രക്ഷപ്പെടുത്തിയ ബിനോയ് ഒഴുക്കിൽപ്പെട്ട് ഏറെ ദൂരം ഒഴുകിപ്പോയ ബെയാനയെയും നീന്തിയെത്തി രക്ഷപ്പെടുത്തി. ബിനോയിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് മൂന്ന് ജീവനുകൾ രക്ഷിക്കാനായത്.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ. കെ. ഹരിക്കുട്ടൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, സിപിഎം ഏരിയ സെക്രട്ടറി ബാബു ജോർജ്, ബാങ്ക് വൈസ് പ്രസിഡന്റ് ടി.എം. ഷിബുകുമാർ, പൊന്നപ്പൻ കരിപ്പുറം, മായ.ജി. നായർ, ബി. മഹേഷ് ചന്ദ്രൻ, ജെയ്മോൻ രാജൻ, പി.വി. കുമാർ, ധന്യ ഷെറിൻ എന്നിവർ പ്രസംഗിച്ചു.