ഷിംല: ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഹിമാനികൾ തകരാൻ സാധ്യതയുള്ളതിനെ തുടർന്നുണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മുന്നിൽക്കണ്ട് ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അരുണാചൽ പ്രദേശ് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തവാംഗ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ നംഗ്യാൽ ആംഗ്മോ പുറപ്പെടുവിച്ച നിർദേശത്തിൽ, മാഗോ ചു, തവാംഗ് ചു നദീതടങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും സന്ദർശകരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാഗോ ചു നദീതടത്തിലെ ഖാംഗ്രി ഹിമാനിക്ക് സമീപമുള്ള ഭൂപ്രകൃതിക്ക് ഇളക്കം തട്ടിയിട്ടുണ്ടെന്നും ഹിമാനിയുടെ മുൻഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് ഹിമാലയൻ സ്റ്റഡീസ് ആശങ്ക ഉന്നയിച്ചതിനെത്തുടർന്നാണ് ഈ ജാഗ്രതാ നിർദേശം.
നദികളുടെ താഴത്തെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിലേക്കും അപകടസാധ്യതയുള്ള മലഞ്ചെരുവുകളിലേക്കും ഉള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് ശക്തമായ മഴയുള്ളപ്പോഴും മോശം കാലാവസ്ഥയിലും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
സഞ്ചാരികളും യാത്രക്കാരും തങ്ങളുടെ യാത്രകൾ തുടങ്ങുന്നതിന് മുൻപ് കാലാവസ്ഥാ വിവരങ്ങളും റോഡുകളിലെ അവസ്ഥയും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, കുത്തിയൊഴുകുന്ന നദികളോ തോടുകളോ മുറിച്ചുകടക്കാനോ, കേടുപാടുകൾ സംഭവിച്ച റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യാനോ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
സ്ഥിതിഗതികൾ വഷളായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സജ്ജരായിരിക്കാൻ പ്രാദേശിക നേതാക്കൾക്കും അടിയന്തിര രക്ഷാസേനകൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി.
പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുകയോ ഉരുൾപൊട്ടലോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുകയോ ചെയ്താൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.