ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്‍റെയും ഷര്‍ജീല്‍ ഇമാമിന്‍റെയും ദീര്‍ഘകാല തടവിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സുപ്രീംകോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കി. ഇതാണ് ഇപ്പോള്‍ ജാമ്യം നിഷേധിക്കാന്‍ കാരണമാകുന്നതെന്നാണ് ഒവൈസി ആരോപിക്കുന്നത്. യുഎപിഎയിലെ സെക്ഷന്‍ 15(എ)ല്‍ 'ഏത് മാര്‍ഗത്തിലൂടെയും' എന്ന വ്യക്തമല്ലാത്ത നിര്‍വചനം ചേര്‍ത്തത് കോണ്‍ഗ്രസാണ്. ഇത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും എഴുത്തുകള്‍ക്കും പോലും അറസ്റ്റിന് കാരണമാകുമെന്ന് 2007-2008-ല്‍ ലോക്സഭയില്‍ താന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒവൈസി പറഞ്ഞു.
ഇപ്പോള്‍ അതേ അടിസ്ഥാനത്തിലാണ് ഈ രണ്ട് യുവാക്കളുടെ ജാമ്യം നിഷേധിച്ചിരിക്കുന്നത്. അഞ്ചര വര്‍ഷമായി ജയിലിലുള്ള ഈ രണ്ട് യുവാക്കളുടെ തടവിന് കാരണം കോണ്‍ഗ്രസ് നിര്‍മിച്ച നിയമമാണെന്നും ഒവൈസി കുറ്റുപ്പെടുത്തി. 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തിയാണ് ഉമര്‍ ഖാലിദ് ഷര്‍ജീല്‍ ഇമാം എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അതേ കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് (ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്) കോടതി ജാമ്യം അനുവദിച്ചു.