കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് തയാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദമല്ല മരണകാരണമെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് കളക്ടർക്ക് കൈമാറും പിന്നീട് റവന്യൂ കമ്മീഷണർക്ക് സമർപ്പിക്കും.
ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയം നോക്കി നടത്തിയ സ്ഥലംമാറ്റമാണ് ആശാലതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ, ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങളാണ് നിലവിൽ അന്വേഷണ റിപ്പോർട്ടിലുള്ളത്. ആശാലത നേരത്തെ തന്നെ മാനസിക നിരാശയിലായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ചികിത്സയിലിരിക്കെ ആശാലത പോലീസിന് നൽകിയ മൊഴിയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയെന്ന തോന്നൽ തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും, ആർക്കെതിരെയും പരാതിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നുമാണ് ആശാലത മൊഴി നൽകിയിരുന്നത്.
ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശനിലയിലായ ഇവർ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഒൻപതിനാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.