ന്യൂഡൽഹി: മോദി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ബ്യൂറോക്രാറ്റ് ആശിഷ് ജോഷിയെ ഡൽഹി പൊലിസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെ മുൻ കമ്മ്യൂണിക്കേഷൻസ് കൺട്രോളറായിരുന്ന ആശിഷ് ജോഷിയെ ചില സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ പ്രഭാതനടത്തത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്തെന്നും വൈകുന്നേരം ആറരയ്ക്കുശേഷം മാത്രമാണ് ഫോൺ കോൾ ചെയ്യാൻ അനുവദിച്ചതെന്നും ആശിഷ് ജോഷി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ കഴിഞ്ഞ മാസം 26ന് പോസ്റ്റിട്ടതിന് ജോഷിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എങ്കിലും കഴിഞ്ഞ 13ന് ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് അമിത് ഷായെ സംബന്ധിച്ചു നടത്തിയ പോസ്റ്റിലാണ് ചോദ്യം ചെയ്യലെന്നാണു റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുത്തതിന്റെ കൂടുതൽ വിശദാംശങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടിട്ടില്ല.
വിവാദമായ ഒരു വീഡിയോയുടെ പേരിൽ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടതിനെത്തുടർന്ന് 2019ൽ ടെലികോം വകുപ്പ് ജോഷിയെ സസ്പെൻഡ് ചെയ്തിരുന്നു.