മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം മൂന്നാം ദിനത്തിലേക്കു കടന്നതോടെ ആഗോള ഓഹരിവിപണികളിൽ ഇടിവ്. ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യൂറോപ്യൻ, യുഎസ് വിപണികളും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും 1.2 ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. യുദ്ധത്തെത്തുടർന്ന അസംസ്കൃത എണ്ണ വില ഉയർന്നതും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറിയതും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി 50 സൂചിക 313 പോയിന്റ് (1.24 ശതമാനം) ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 24,866ലെത്തി. ബിഎസ്ഇ സെൻസെക്സ് 1048 പോയിന്റ് (1.29 ശതമാനം) താഴ്ന്ന് 80,239ൽ വ്യാപാരം പൂർത്തിയാക്കി. ആറു മാസത്തിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ രണ്ടു ശതമാനം വരെ ഇടിഞ്ഞ വിപണി പിന്നീട് നേരിയ തോതിൽ തിരിച്ചുകയറി. ഹോളിയെത്തുടർന്ന് വിപണിക്ക് ഇന്ന് അവധിയാണ്.
ഇന്ത്യൻ ഓഹരിവിപണിയിൽ
നിഫ്റ്റിയിലെ 16 മേഖലാ സൂചികയിലെ 14 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മെറ്റലും ഫാർമയും മാത്രമാണ് നഷ്ടം നേരിടാതെ പിടിച്ചുനിന്നത്. ഓട്ടോ, കണ്സ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടം നേരിട്ടു. ഫിനാൻഷൽ സർവീസസ്, ഐടി, മീഡിയ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി ഓഹരികൾ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.58 ശതമാനവും 1.75 ശതമാനവും താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ഇന്നലെ ട്രേഡ് ചെയ്യപ്പെട്ട മൊത്തം 4,528 ഓഹരികളിൽ 754 ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 3641 ഓഹരികൾ നഷ്ടത്തോടെയും 133 ഓഹരികളിൽ വിലമാറ്റമൊന്നും രേഖപ്പെടുത്താതെയും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെത്തെ വ്യാപാരത്തിൽ വാങ്ങാൻ നിക്ഷേപകരില്ലാത്തതിനാൽ 330 ഓഹരികളാണ് ലോവർ സർക്യൂട്ട് നിലവാരത്തിൽ ക്ലോസ് ചെയ്യേണ്ടിവന്നത്.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
അസംസ്കൃത എണ്ണ വില: യുഎസിന്റെയും ഇസ്രയേലിന്റെ ആക്രമണങ്ങൾക്കു മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ മിസൈൽ ആക്രമണം തുടരുന്നതിനിടെ അസംസ്കൃത എണ്ണവില വർധിച്ചു. ഇതോടെ ഓയിൽ മാർക്കറ്റിംഗ് കന്പനികൾ, പെയിന്റ്, ടയർ നിർമാതാക്കൾ, വിമാനക്കന്പനികൾ, കെമിക്കൽ നിർമാതാക്കൾ എന്നിവരുടെ ഓഹരികൾ ഇടിഞ്ഞു.
ഐസിഇ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ മേയ് ഫ്യൂച്ചറുകൾ ഇന്നലെ ബാരലിന് 82.37 ഡോളർ എന്ന ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ മേയ് ഫ്യൂച്ചറുകൾ 8 % വർധിച്ച് ബാരലിന് 78.71 ഡോളർ എന്ന നിലയിലായിരുന്നു.
വിപണികളിലുണ്ടായ അനിശ്ചിതത്വം കാരണം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 82.40 ഡോളറിലെത്തി; ഇത് കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടഞ്ഞതായി ഇറാൻ അറിയിച്ചു. ഇതോടെ എണ്ണശേഖരം വിലയിരുത്താൻ സർക്കാരുകളും റിഫൈനറികളും നിർബന്ധിതരായിരിക്കുകയാണ്.
രൂപയുടെ ഇടിവ്: പശ്ചിമേഷ്യയിൽ യുദ്ധം നീണ്ടുനിൽക്കാനുള്ള സാധ്യത വർധിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ഗവണ്മെന്റ് ബോണ്ട് യീൽഡുകൾ വർധിക്കുകയും ചെയ്തു.
ഇന്നലെ ഡോളറിനെതിരേ രൂപ 42 പൈസ നഷ്ടത്തിൽ 91.50ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. യുദ്ധസാഹചര്യം ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും അമേരിക്കൻ കറൻസിയുടെ ആവശ്യം വർധിക്കാനും കാരണമായി.
ആഭ്യന്തര ഓഹരി വിപണിയിലെ വൻതോതിലുള്ള വില്പനയും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തെ വീണ്ടും താഴേക്കു നയിച്ചതായി വിദേശനാണ്യ വിനിമയ വ്യാപാരികൾ പറഞ്ഞു.
വിദേശനിക്ഷേപകരുടെ പിൻവാങ്ങൽ: കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് മൊത്തം 7536.4 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഈ വിറ്റഴിക്കൽ പ്രവണത ഇന്നലെയും തുടർന്നു. മാർച്ചിലെ ആദ്യ വ്യാപാരദിനമായ ഇന്നലെ 3295.64 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റത്.