നഗോയ: ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ ഒന്പതു ദിവസം മാത്രം ശേഷിക്കേ ആതിഥേയനഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത വെള്ളപ്പൊക്കം.
ചൊവ്വാഴ്ച പെയ്ത റിക്കാർഡ് മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളും വീടുകളും മെട്രോ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മേളയ്ക്കായി എത്തിയ മുന്നൂറിലധികം വിദേശ കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പടെ നാനൂറോളം പേരെ താത്കാലികമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നഗരത്തിൽ ചൊവ്വാഴ്ച ഏകദേശം 104 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഗെയിംസിനായി ഒരുക്കിയ ചില ഇൻഡോർ സ്റ്റേഡിയങ്ങളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂര ചോർന്ന് ഉള്ളിലേക്ക് വെള്ളം ഇറങ്ങി.
നഗോയ പോർട്ട് ഏരിയയിലെ ഗാർഡൻ പിയറിൽ ഒരുക്കിയ താത്കാലിക വുഡൻ കണ്ടെയ്നറുകളിൽ താമസിച്ചിരുന്ന താരങ്ങളെയാണ് മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചതോടെ ഇവർ താമസസ്ഥലങ്ങളിലേക്കു മടങ്ങി.
പ്രതികൂല കാലാവസ്ഥ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് നഗോയ മേയർ ഇച്ചിറോ ഹിറോസാവ അറിയിച്ചു. ചില കെട്ടിടങ്ങളുടെ മേൽക്കൂര ചോർന്നതൊഴിച്ചാൽ സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 19ന് നടക്കാനിരിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോ തുടർന്നുള്ള മത്സരങ്ങൾക്കോ യാതൊരു തടസവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
19 മുതൽ ഒക്ടോബർ നാലുവരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 45 രാജ്യങ്ങളിൽനിന്നായി 11,000ത്തിലധികം കായികതാരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
വില്ലേജിന് പകരം കണ്ടെയ്നർ, ആഡംബര കപ്പൽ
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് പരമ്പരാഗതരീതിയിലുള്ള ‘അത്ലറ്റ്സ് വില്ലേജ്’ നിർമിച്ചിട്ടില്ല. പകരം കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും താമസസൗകര്യമൊരുക്കാൻ പ്രത്യേക വുഡൻ കണ്ടെയ്നറുകൾ, ഹോട്ടൽ മുറികൾ, ക്രൂയിസ് ഷിപ്പ് (ആഡംബര കപ്പൽ) എന്നിവയാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്.
19നു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും ബാസ്കറ്റ്ബോൾ അടക്കമുള്ള ചില പ്രധാന മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 43 കായിക ഇനങ്ങളിലായി 71 ഡിസിപ്ലിനുകളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. 2024 പാരിസ് ഒളിംപിക്സിനേക്കാൾ കൂടുതൽ താരങ്ങൾ പങ്കെടുന്നുവെന്ന പ്രത്യേകതയും 2026 എയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസിനുണ്ട്.