ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടൻ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു.
കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കോടതിവിധിയെ സ്വീകരിക്കുന്നു. ഇരയ്ക്ക് പൂർണമായി നീതി കിട്ടിയോ എന്ന് പറയാനറിയില്ല. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയായിട്ടാണ് എനിക്ക് തോന്നുന്നത്. കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്.
പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.