ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ആരോപണങ്ങളുന്നയിച്ചതിന് ആസാം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ കോണ്ഗ്രസ് ദേശീയവക്താവ് പവൻ ഖേര നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി പിന്നീട് വിധി പറയും.
പവൻ ഖേരയുടെയും ആസാം പോലീസിന്റെയും അഭിഭാഷകർ നടത്തിയ വാദമുഖങ്ങൾ അവസാനിച്ചശേഷമാണ് ജാമ്യാപേക്ഷയിലെ വിധി കോടതി റിസർവ് ചെയ്തത്.
വാദങ്ങൾ അവസാനിച്ചതോടെ എഐസിസിയുടെ മാധ്യമവിഭാഗം തലവൻകൂടിയായ പവൻ ഖേരയ്ക്ക് അറസ്റ്റിൽനിന്നു സംരക്ഷണം നൽകണോ ഖേരയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ ആസാം പോലീസിന് അനുവാദം നൽകണോയെന്നത് കേസ് ഇനി പരിഗണിക്കുന്പോൾ സുപ്രീംകോടതി ഉത്തരവിടും.
ആസാം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയായ റിങ്കി ഭൂയാൻ ശർമ ഒന്നിലധികം വിദേശ പാസ്പോർട്ടുകളും അമേരിക്കയിലും യുഎഇയിലും കണക്കിൽപ്പെടാത്ത സ്വത്തുകളും കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെയാണു വിവാദമുണ്ടായത്.
ഇതിനെതിരേ റിങ്കി നൽകിയ പരാതിയിലാണ് ആസാം പോലീസ് ഖേരയ്ക്കെതിരേ കേസെടുത്തത്. എന്നാൽ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് പവൻ ഖേരയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി വാദിച്ചു.
ആസാം മുഖ്യമന്ത്രി മുൻ അവസരങ്ങളിൽ നടത്തിയിട്ടുള്ള ചില പ്രസ്താവനകളെപ്പറ്റി സൂചിപ്പിച്ച അഭിഷേക് മനു സിംഗ്വി, പവൻ ഖേര തന്റെ ശേഷിക്കുന്ന ജീവിതം തടവറയിൽ ചെലവഴിക്കുമെന്ന് ഹിമന്ത നടത്തിയ ഭീഷണിയും പരമോന്നത കോടതിയുടെ മുന്പാകെ വാദമായി ഉയർത്തി.
അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും മനു സിംഗ്വി വ്യക്തമാക്കി. വാദമുഖങ്ങൾക്കുശേഷം കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.