ജൽന (മഹാരാഷ്ട്ര): മുംബൈയിലേക്ക് താൻ സമാധാനപരമായി നടത്താൻ ഉദ്ദേശിക്കുന്ന മറാത്ത മാർച്ചിൽ കടന്നുകയറി പ്രശ്നങ്ങളുണ്ടാക്കാനും ഇതിനിടെ തന്നെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടക്കുന്നതായി ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ പാട്ടീൽ.
മറാഠ സംവരണം സാധ്യമാക്കുന്നതിലേക്ക് സർക്കാരിന്റെ ശ്രദ്ധക്ഷണിക്കാൻ ലക്ഷ്യമിട്ടാണ് നാളെ മറാഠ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ഭരണത്തിലുള്ള പാർട്ടി അണികളെവിട്ട് മാർച്ച് അലങ്കോലപ്പെടുത്തുകയും തന്നെ ഇതിനിടെ വധിക്കുകയും ചെയ്യുമെന്നാണ് ജരാങ്കെയുടെ ആരോപണം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമാണ് തനിക്കെതിരേയുള്ള ഗൂഢാലോചനകൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ നടന്നുവരുന്ന ജരാങ്കെയുടെ നിരാഹാരസമരത്തിന്റെ 16-ാം ദിനത്തിലാണ് അദ്ദേഹം ഇന്നലെ മാധ്യമപ്രവർത്തരെ കണ്ടത്.