ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ബെംഗളൂരുവിൽ യുവതിയെ അതിക്രൂരമായി ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ നവീൻ കുമാർ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്.
ഈ വർഷം ആദ്യമാണ് ഇരുവരും ഓൺലൈൻ വഴി പരിചയപ്പെട്ടതും തുടർന്ന് പതിവായി സന്ദേശങ്ങൾ കൈമാറി സൗഹൃദം നിലനിർത്തിയിരുന്നതും.
എന്നാൽ ഈ സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച നവീൻ യുവതിയോട് തന്റെ ഇഷ്ടം തുറന്നുപറയുകയായിരുന്നു. ഈ അഭ്യർഥന യുവതി തള്ളിക്കളഞ്ഞതാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ യുവതി താമസിക്കുന്ന വീടിന് മുന്നിൽ കാറിലെത്തിയ നവീൻ, അവിടെ വെച്ച് യുവതിയെ ക്രൂരമായി മർദിച്ചു.
മർദനമേറ്റ് നിലത്തു വീണ പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആക്രമണത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പട്ടാപ്പകൽ ആൾക്കാർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.
പെൺകുട്ടി സഹായത്തിനായി നിലവിളിച്ചിട്ടും തടിച്ചുകൂടിയ നാട്ടുകാർ ആരും തന്നെ ഇടപെടാനോ പെൺകുട്ടിയെ രക്ഷിക്കാനോ തയ്യാറായില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അക്രമത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ സഹായിച്ചു.
അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.