തിരുവനന്തപുരം: എക്സാലോജിക് കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ 27-ാം പ്രതി ആദർശിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രതി ചെയ്തതു ഗൗരവതരമായ കുറ്റകൃത്യമാണെന്നും ആരോപിക്കപ്പെട്ട കുറ്റങ്ങൾ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ 26 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ, കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും ഇതേ കോടതിയുടെ പരിഗണനയിലുണ്ട്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവച്ചു ക്രൂരമായി മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.