മലയാള സിനിമാ അഭിനേതാക്കളുടെ താങ്ങും തണലുമാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്) എന്ന സംഘടന. എന്നാൽ സമീപകാലത്ത് സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകൾ ചെറുതല്ല. ആരോപണങ്ങളും രാജിവയ്ക്കലുകളും വിഴുപ്പലക്കലുകളും കുതികാൽവെട്ടുകളുമൊക്കെയായി വാർത്തകളിൽ നിറയുന്ന അമ്മയുടെ ഭാവി തന്നെ അവതാളത്തിലാകുന്നതുപോലെയാണ് സാഹചര്യം. വിവാദങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും വേലിയേറ്റങ്ങളിൽ പതറാതെ സംഘടനയെ മുന്നോട്ടു നയിക്കാൻ പുതിയൊരു ദിശാബോധം ആവശ്യമാണെന്ന് സിനിമാപ്രേമികളും അമ്മയിലെ അംഗങ്ങളും ഒരുപോലെ തിരിച്ചറിയുന്നുണ്ട്.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല അമ്മ നേരിടുന്ന പ്രതിസന്ധികൾ. വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും ഒടുവിലത്തെ ഇരന്പലായിരുന്നു അടുത്തിയിടെ കണ്ടത്. പ്രതിസന്ധികൾ വരുന്പോൾ കൂടെ നിൽക്കേണ്ട സംഘടന ചിലപ്പോഴെങ്കിലും പക്ഷപാതപരമായി പെരുമാറുന്നു എന്ന വിമർശനമാണ് കലഹങ്ങൾക്കെല്ലാം തിരികൊളുത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ്
അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ് സംഭവിച്ചത് 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച പറ്റി എന്നാരോപിച്ച് ഒരുപറ്റം നടിമാർ രാജി വയ്ക്കുകയും ഡബ്ല്യുസിസി (വുമണ് ഇൻ സിനിമ കളക്റ്റീവ്) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്തു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. പിന്നീട് കുറ്റാരോപിതനായ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ ശ്രമിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ഭരണസമിതി ഒന്നടങ്കം രാജിവച്ചു
മലയാള സിനിമയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകൾ അമ്മയെ വലിയ പ്രതിസന്ധിയിലാക്കി. ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായതോടെയാണ് മുൻ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നത്.
അമ്മ സുരക്ഷിതം, തിരിച്ചടി
സംഘടനയുടെ തീരുമാനങ്ങൾ ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. നടൻ തിലകനോടും മകൻ ഷമ്മി തിലകനോടും മറ്റും സംഘടന സ്വീകരിച്ച നടപടികൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ അപ്രഖ്യാപിത വിലക്കുകളിലൂടെ ഒതുക്കുന്നു എന്ന ആരോപണം അസ്വാരസ്യങ്ങളുടെ ആഴം കൂട്ടി. യുവതാരങ്ങളുടെയും സ്ത്രീകളുടെയും ശബ്ദങ്ങൾക്ക് സംഘടനയ്ക്കുള്ളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ശക്തമായി. പരന്പരാഗതമായ ആണ്കോയ്മ സംഘടനയെ നിയന്ത്രിക്കുന്നു എന്ന വിമർശനവും പല കോണുകളിൽനിന്നും ഉയർന്നു.
ശ്വേതയും അൻസിബയും നയിക്കുന്ന നേതൃത്വത്തിൽ അമ്മ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നം കണ്ടവർക്കൊരു തിരിച്ചടിയായിരുന്നു പിന്നീട് വന്ന വിവാദങ്ങൾ.
ധ്യാന് സന്നദ്ധന്!
ഇത്രയും കാലം മുതിർന്ന താരങ്ങളുടെ തണലിലാണ് സംഘടന മുന്നോട്ട് പോയതെങ്കിൽ ഇനി മാറ്റത്തിന്റെ കാറ്റു വീശണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നടൻ ധ്യാൻ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചുവെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമാണ്. അനുഭവസന്പത്തിന്റെ കരുത്തുമായി മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന മുതിർന്ന തലമുറയും മാറ്റത്തിന്റെ ആവേശവുമായി യുവനിരയും കൈകോർക്കുന്ന ഒരു പുതിയ ഭരണസമിതിയാണ് ഇനിയുണ്ടാകേണ്ടത്.
തെറ്റുകൾ തിരുത്തി പരിഭവങ്ങൾ മറന്ന് മലയാള സിനിമയിലെ എല്ലാ കലാകാരന്മാരും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ആ നല്ല നാളെ അമ്മയിൽ പിറവിയെടുക്കട്ടെ....