ഡൽഹിയെ എന്നും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരു പ്രദേശവാസി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
നഗരത്തിലെ തിരക്കേറിയ ഔരോബിന്ദോ മാർഗിലുള്ള പദ്മിനി എൻക്ലേവിലെ ഒരു സർവീസ് റോഡ് ചില സ്വാധീനമുള്ള വ്യക്തികൾ ചേർന്ന് കൈയേറിയതാണ് ഈ പുതിയ വിവാദത്തിന് കാരണം.
പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കേണ്ട ഒരു വഴിക്ക് മുന്നിൽ 'സ്വകാര്യ റോഡ്' എന്ന ബോർഡ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഡൽഹി സ്വദേശിയായ യുവാവ് എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്.
പ്രദേശത്തെ വൻകിട ബംഗ്ലാവ് ഉടമകൾ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ബാരിക്കേഡുകളും ഇരുമ്പ് ഗ്രില്ലുകളും സ്ഥാപിച്ച് ഈ പൊതുവഴി സ്ഥിരമായി അടച്ചിട്ടിരിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
വീടുകൾ സ്വന്തം വകയായിരിക്കാമെങ്കിലും പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച റോഡുകൾ ആരുടെയും കുടുംബസ്വത്തല്ലെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.
ഗ്രീൻ പാർക്കിൽ നിന്നും ഹൗസ് ഖാസ് ഭാഗത്തേക്ക് ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഈ ഒരു സർവീസ് ലൈൻ ഉപയോഗിക്കാൻ കഴിയാത്തത് മൂലം മണിക്കൂറുകളോളം മെയിൻ റോഡിലെ ഗതാഗതക്കുരുക്കിൽ കിടന്ന് വലയുന്നത്.
ഡൽഹി സർക്കാരും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് ഈ അനധികൃത തടസങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി ഡൽഹി നിവാസികളാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തുന്നത്.
പഞ്ച്ശീൽ, ജനക്പുരി, ഉത്തം നഗർ തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സ്വാധീനമുള്ളവർ സർവീസ് റോഡുകൾ സ്വന്തം ആവശ്യത്തിനായി വേർതിരിച്ച് കെട്ടിയിട്ടുണ്ടെന്നും, അധികാരികളുടെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നു.
പകൽ സമയങ്ങളിൽ റസിഡൻഷ്യൽ കോളനികളുടെ ഗേറ്റുകൾ അടച്ചിടരുതെന്ന കോടതി ഉത്തരവുകൾ പോലും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കളയുന്ന ഒരു വിഭാഗവും കുറവല്ല.
നിയമപരമായി സ്വകാര്യ റോഡുകൾ നിലനിൽക്കുന്നുണ്ടെന്നും, യാഥാർഥ്യം മനസിലാക്കാതെ വെറുതെ മൊബൈൽ ക്യാമറയുമായി വന്ന് ആളുകളെ വഴിതെറ്റിക്കുകയാണ് വീഡിയോയിലുള്ള വ്യക്തി ചെയ്യുന്നതെന്നുമാണ് ഇവരുടെ വാദം.
എന്തായാലും നഗരത്തിലെ ഗതാഗത പരിഷ്കരണങ്ങളും റോഡ് കയ്യേറ്റങ്ങളും വീണ്ടും വലിയൊരു ജനകീയ ചർച്ചയായി മാറുമ്പോൾ, നിയമലംഘകർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ യാത്രാസംഘങ്ങൾ.