സിഡ്നി: ഓസ്ട്രേലിയയിൽ കുട്ടികൾക്കേർപ്പെടുത്തിയ സോഷ്യൽമീഡിയ നിരോധനം ഫലപ്രദമാകുന്നില്ല. 16നു താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ട് തുടങ്ങാനും പഴയ അക്കൗണ്ട് നിലനിർത്താനും കഴിയുന്നുവെന്നാണു കണ്ടെത്തൽ.
ലോകത്താദ്യമായി കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ഡിസംബർ 12നാണു പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മൂന്നുമാസത്തെ അടിസ്ഥാനമാക്കി ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ഇസേഫ്റ്റി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ പ്രായം നിർണയിക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കാത്തതാണു പ്രധാന കാരണമെന്ന് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനു മുന്പ് ഇസേഫ്റ്റി നടത്തിയ സർവേയിൽ പങ്കെടുത്ത 16നു താഴെയുള്ള കുട്ടികളിൽ 85.9 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി അറിയിച്ചിരുന്നു. നിരോധനം നടപ്പാക്കി മൂന്നു മാസത്തിനുശേഷം നടത്തിയ സർവേയിൽ ഇത് 81.5 ശതമാനമായി. വളരെച്ചെറിയ കുറവു മാത്രമാണുണ്ടായത്. അക്കൗണ്ടുകൾ നിലനിർത്തുന്നതായും പുതിയവ തുടങ്ങുന്നതായും കുട്ടികൾ വെളിപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കാൻ നടപടികൾ എടുക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ മാതൃ കന്പനിയായ മെറ്റ അടക്കമുള്ളവർക്കെതിരേ ഇസേഫ്റ്റി നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.