അതിരാവിലെ വർക്കിച്ചൻ ബെഡ്കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫോൺസന്ദേശം പറന്നുവന്നത്. കൂട്ടുകാരനും അയൽക്കാരനുമായ അവറാച്ചന്റെ ഭാര്യ റോസമ്മയാണ് വിളിക്കുന്നത്. അവറാച്ചൻ രാവിലെ കുളിമുറിയിൽ ബോധംകെട്ടു വീണെന്നും ആശുപത്രിയിലക്ക് കൊണ്ടുപോയെന്നുമാണ് ന്യൂസ്. ആ വീട്ടിൽ അവറാച്ചനും ഭാര്യയുമല്ലാതെ മറ്റാരുമില്ല. എകമകൾ ബംഗളൂരുവിൽ പഠിക്കുകയാണ്. നല്ല അയൽക്കാരനായ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരം കളയാതെ ആശുപത്രിയിലേക്ക് ചെന്നു. അവറാച്ചൻ അത്യാസന്നനിലയിലാണ്. അദ്ദേഹം പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്ന് ഡോക്ടർ റോസമ്മയോടു ചോദിച്ചു.
മുറിയുടെ താക്കോലെവിടെ?
അവറാച്ചന്റെ മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ ചോദ്യത്തിനു മുമ്പിൽ റോസമ്മ ഒന്നും പറയാനാവാതെ അമ്പരന്നു നിന്നു. ഭർത്താവിന്റെ മരുന്നുകളുടെ പേരോ, മറ്റു വിവരങ്ങളോ അവർക്ക് പിടിയില്ല! എന്തിന്, ഭർത്താവിന്റെ ഫോൺ പോലും എവിടെയെന്ന് അറിയില്ല! “അങ്ങേർക്ക് വീട്ടിൽ ഒരു പ്രത്യേക മുറിയുണ്ട്. അവിടെ എന്നെയും മകളെയും കയറ്റാറില്ല. വല്ലാത്ത സ്വഭാവമാണ്. ഒരു കാര്യവും കൃത്യമായി പറയില്ല. വീട്ടുചെലവിനുള്ള പണം ദിവസവും എന്നെ ഏല്പിക്കും. അതിനും കൃത്യമായ കണക്കു കൊടുക്കണം. എനിക്കുള്ള തുണിപോലും വർഷത്തിലൊരിക്കലാണ് വാങ്ങുന്നത്”- റോസമ്മ തേങ്ങിക്കരഞ്ഞു.
വർക്കിച്ചനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി തരിച്ചുനിന്നു. “റോസമ്മേ, അവറാച്ചന്റെ മുറിയുടെ താക്കോലിങ്ങു തന്നാൽ ഞങ്ങൾ മുറി തുറന്ന് അങ്ങേരുടെ ഗുളികയും മറ്റും എടുത്തുകൊണ്ടു വരാം”- വർക്കിച്ചൻ പറഞ്ഞു.
അതു കേട്ട് റോസമ്മ പിന്നെയും കണ്ണുമിഴിച്ചു. രഹസ്യങ്ങളുറങ്ങുന്ന അവറാച്ചന്റെ മുറി പൂട്ടിക്കിടക്കുകയാണ്. അതിന്റെ താക്കോൽ എവിടെയാണെന്ന് ആർക്കുമറിഞ്ഞുകൂടാ!
മരുന്നുകൾ മാത്രല്ലേ, പേഴ്സും ഡയറിയും ബാങ്കിന്റെ പാസ്ബുക്കും പറമ്പിന്റെ ആധാരവുമൊക്കെ ആ മുറിയിൽ വച്ച് പൂട്ടി താക്കോൽ എവിടെയോ വച്ചിരിക്കുകയാണ്. “എന്റെ വർക്കിച്ചാ! അങ്ങേരുടെ രോഗങ്ങൾ, വരുമാനം, കടം, സമ്പാദ്യം എന്നിവയെക്കുറിച്ചൊന്നും എനിക്കും മകൾക്കും ഒരു കുന്തവുമറിയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചുകീറാൻ വരും. ആരെയും പേടിയില്ലാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന മനുഷ്യനാണ്. വീട്ടിലുള്ള പെണ്ണുങ്ങൾ എന്തു ചെയ്യാനാണ്?’’- റോസമ്മ പിന്നെയും കണ്ണീർ പൊഴിച്ചു.
തുറക്കാത്ത വാതിൽ
റോസമ്മയുടെ സങ്കടം കണ്ടപ്പോൾ വർക്കിച്ചന് ഒന്നും മിണ്ടാൻ സാധിച്ചില്ല. അവരെപ്പോലൊരു പാവം ഭാര്യ എന്തു ചെയ്യാനാണ്? കുളിമുറിയിൽ വീണു ബോധംകെട്ടുപോയ അവറാച്ചന് എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ചികിത്സാരേഖകളും ആധാർ കാർഡുമൊക്കെ പോലീസിനും മറ്റ് അധികാരികൾക്കും പരിശോധനയ്ക്ക് നൽകേണ്ടിവരും. അവയൊക്കെ കണ്ടെടുക്കാൻ എന്താണൊരു മാർഗം? അവറാച്ചന്റെ നിലവറമുറിയുടെ താക്കോൽ കിട്ടിയില്ലെങ്കിൽ കതക് പൊളിച്ച് അകത്തു കയറിയാലോ? അതു നാണക്കേടാണ്. പക്ഷേ, ഇങ്ങനെയുള്ള തന്നിഷ്ടക്കാരായ ഭർത്താക്കന്മാരുള്ള വീടുകളിൽ വേറെ മാർഗമില്ല. ഇത്തരം ആൺസിംഹങ്ങൾക്ക് വയ്യാതാകുമ്പോഴാണ് വീട്ടുകാർ കുഴങ്ങിപ്പോകുന്നത് - വർക്കിച്ചൻ ചിന്തിച്ചു.
അവറാച്ചന്റെ ‘ബി’ നിലവറ
ഒടുവിൽ, അവറാച്ചന്റെ മുറി ബലം പ്രയോഗിച്ചു തുറക്കാൻ റോസമ്മ അനുവാദം നൽകി. വർക്കിച്ചൻ അയൽക്കാരായ രണ്ടു പേർക്കൊപ്പം അവറാച്ചന്റെ വീട്ടിലെത്തി പ്രധാന മുറിയുടെ കതകിന്റെ പൂട്ടു പൊളിക്കാൻ തുടങ്ങി. “അനന്തപുരിയിലെ ‘ബി’ നിലവറ പോലെ ഇവിടെയും നിധി വല്ലതും കാണുമോ?”- വർക്കിച്ചന്റെ ഒപ്പമുണ്ടായിരുന്ന ഒരുവൻ പ്രത്യാശയോടെ ചോദിച്ചു. അവരുടെ തെല്ലുനേരത്തെ പ്രയത്നഫലമായി കതകിന്റെ പൂട്ടു തകർന്നു.
അവാച്ചന്റെ മുറി ഒരത്ഭുത നിലവറയായിരുന്നു. ഒരു ഓഫീസ് ടേബിൾ, ബുക്ക് ഷെൽഫ്, വലിയൊരു ഷോക്കേസ്- ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസ് മേശയുടെ ഒരു ഭാഗത്ത് ഭരണിയിൽ പത്തുരൂപയുടെ പഴയ നാണയങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്. മേശയുടെ മറ്റൊരു ഭാഗത്ത് വൈദ്യുതി, വാട്ടർബില്ലുകളുടെ രസീതുകൾ വൃത്തിയായി പിൻചെയ്തു വച്ചിരിക്കുന്നു. പഴയ പത്രങ്ങൾ അടുക്കിക്കെട്ടി മറ്റൊരിടത്ത് ഭിത്തിയോടു ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബുക്ക്ഷെൽഫിൽ കുറെ പഴയ ഡയറികള് കണ്ടു. ഡയറികളെല്ലാ റബറിന്റെ വെട്ടുകണക്കും വരുമാനവും കൃത്യമായി എഴുതിവച്ചിരിക്കുന്നു!
ഓഫീസ് ടേബിളിന്റെ ഡ്രോകളുടെ പൂട്ടുകൾ തകർത്ത് അവ തുറന്നപ്പോൾ, അതാ- അതിനുള്ളിൽ അനേകം ഗുളികകൾ, മരുന്നുകുപ്പികൾ, സിഗരറ്റ് പായ്ക്കറ്റുകൾ! ഗുളികകളുടെ കവറുകൾ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഒരു വർഷത്തോളം പഴക്കമുള്ളവയാണെന്ന് മനസിലായത്. അവറാച്ചൻ ഗുളികകൾ കഴിക്കുന്നത് നിർത്തിയിട്ട് ഒരു വർഷമായെന്നർഥം. എന്തായാലും പുതിയ മരുന്നുകൾ, ബാങ്ക് രേഖകൾ, പാസ്ബുക്ക്, എടിഎം കാർഡ്, പണം എന്നിവയൊന്നും എങ്ങുമില്ലെന്ന് മനസിലായി.
വീട്ടുകാരന്റെ പണം എവിടെ?
നിരാശയോടെ വർക്കിച്ചൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോർ അവറാച്ചന്റെ ഭാര്യ പരിഭ്രമിച്ചു നിൽക്കുന്നതാണു കണ്ടത്. അവറാച്ചന് ഒരു മേജർ ഓപ്പറേഷൻ വേണം. അമ്പതിനായരം രൂപ ഉടനെ ആശുപത്രിയിൽ കൊടുക്കണം. പക്ഷേ, പൈസ എവിടുന്ന്, എങ്ങനെയെടുക്കും? അവറാച്ചന്റെ ബാങ്കിടപാടുകൾ എവിടെയാണ്? സേവിംഗ്സിൽ എത്ര പണമുണ്ട്? ഫിക്സഡ് ഡെപ്പോസിറ്റ് എത്രയുണ്ട്? എടിഎം കാർഡ് എവിടെയാണ്? അതിന്റെ നമ്പർ എന്താണ്? മെഡിക്കൽ ഇൻഷ്വറൻസ് വല്ലതുമുണ്ടോ? ഒരു നിശ്ചയവുമില്ല. അവറാച്ചന്റെ ആധാർ കാർഡ് പോലും എവിടെയാണെന്നറിയാത്ത ഭാര്യ റോസമ്മ എന്തു പറയാനാണ്?
സമയം കളയാനില്ലാത്തതിനാൽ വർക്കിച്ചൻതന്നെ ആശുപത്രിയിലെ പൈസയടച്ചു.
“ഇതുകൊണ്ടായില്ല. പണം ഇനിയും വേണ്ടിവരും. നിങ്ങൾ ഇവിടെയടുത്തുള്ള സഹകരണബാങ്കുകളിലും മറ്റും പോയി അവറാച്ചന് അവിടെയെവിടെയെങ്കിലും അക്കൗണ്ടോ, ഡെപ്പോസിറ്റോയുണ്ടോയെന്ന് അന്വേഷിച്ചു നോക്ക്!’’- വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ മേരിക്കുട്ടി പറഞ്ഞു.