കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.
മൂന്നു പേർ അവതാറിനെ ബലമായി എസ്യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.
മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.