അയോധ്യയിലെ തുളസി ഉദ്യാൻ പാർക്കിൽ വിശ്രമിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ കാവി വസ്ത്രം ധരിച്ച ഒരുസംഘം ആളുകൾ ക്രൂരമായ അക്രമം അഴിച്ചുവിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
നാലംഗ സംഘം പാർക്കിൽ വെച്ച് ദമ്പതികളോട് തർക്കത്തിൽ ഏർപ്പെടുകയും, പിന്നീട് മർദ്ദിക്കുകയുമായിരുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഇവർ പാർക്കിന് പുറത്തേക്ക് ഓടിയെങ്കിലും, പിന്തുടർന്നെത്തിയ സംഘം തെരുവിൽ വെച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചു.
യുവാവിനെ രക്ഷിക്കാൻ ഇടയിൽ കയറിയ യുവതിക്ക് നേരെയും അക്രമികൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ചുറ്റും കൂടിയവർ ആരും തന്നെ ഇവരെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ലക്ഷ്മൺ ഘട്ട് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയും, ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശികളായ ധർമ്മേന്ദ്ര ദാസ്, ഗുൺകേഷ് തിവാരി എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അയോധ്യയിൽ താമസിച്ച് പഠിക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോൾ, ദമ്പതികളുടെ പെരുമാറ്റം അശ്ലീലമായി തോന്നിയതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതേസമയം, അയോധ്യയിലെ പ്രമുഖ മതനേതാക്കൾ സംഭവത്തെ ശക്തമായി അപലപിച്ചു.
ആരെങ്കിലും മര്യാദകൾ ലംഘിച്ചാൽ അവരെ മാന്യമായി ഉപദേശിക്കുകയാണ് വേണ്ടതെന്നും, നിയമം കൈയിലെടുത്ത് കായികമായി നേരിടുന്ന ഇത്തരം അക്രമങ്ങൾ തീർഥാടന കേന്ദ്രത്തിന്റെ അന്തസിന് നിരക്കാത്തതാണെന്നും അവർ പ്രതികരിച്ചു.