കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 96,750 പേരിൽ 79,717 പേര് യോഗ്യത നേടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ കൊച്ചിയില്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 64,759 പേരുടെ എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കി.
എറണാകുളം അങ്കമാലി അയ്യമ്പുഴ അമലാപുരം കാച്ചപ്പള്ളി വീട്ടില്‍ റോഷന് രാജുവിനാണ് ഒന്നാം റാങ്ക്. 600 ല്‍ 586 ആണ് സ്കോര്‍. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
രണ്ടാം റാങ്ക് നേടിയ കണ്ണൂര്‍ ചെറുവാഞ്ചേരി പൂവത്തൂര്‍ മണിയറ്റപ്പറമ്പില് ധ്യാന്‍ തേജ് മണപ്പാട്ടിക്ക് 586 സ്കോര്‍ ലഭിച്ചു. റോഷന് രാജുവിനും ധ്യാന്‍ തേജിനും ഒരേ സ്കോറാണു ലഭിച്ചതെങ്കിലും ഗണിതശാസ്ത്രത്തിലെ കൂടുതല്‍ മാർക്ക് റോഷന് രാജുവിനെ ഒന്നാം റാങ്കിന് അര്‍ഹനാക്കി.
തൃശൂര്‍ കൊച്ചുകടവ് കോഴിപ്പിള്ളില്‍ വീട്ടില്‍ കെ.ആര്. വിസ്മയയ്ക്കാണ് മൂന്നാം റാങ്ക്. സ്കോര്‍: 585. എറണാകുളം ചോറ്റാനിക്കര കുരീക്കാട് കൃഷ്ണപ്രിയയില്‍ എച്ച്. രോഹിത്ത് കൃഷ്ണയ്ക്കാണ് നാലാം റാങ്ക്. സ്കോര്‍: 581.
ബിഫാമിന് തൃശൂര്‍ പോട്ട പഴമ്പിള്ളി കൊച്ചത്ത് വീട്ടില്‍ വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. 300 ല്‍ 286 ആണ് സ്കോര്‍. രണ്ടാം റാങ്കിന് തൃശൂര്‍ ഒല്ലൂര്‍ അക്കര വീട്ടില്‍ ജെസെ ജസ്റ്റിനും (286/300) മൂന്നാം റാങ്കിന് മലപ്പുറം കവനൂര്‍ നടുക്കണ്ടിയില്‍ എ.എന്‍. ദിയ ഫാത്തിമയും (286/300) അര്‍ഹരായി. എറണാകുളം കടവന്ത്ര ചിലവന്നൂര്‍ ഗ്യാലക്സി ക്ലിഫോര്‍ഡ് ബ്ലോക്ക്-4 ല്‍ പ്രണവ് .ജി. സജീവിനാണ് (283/300 ) നാലാം റാങ്ക്.