Sports
മുംബൈ: നാളെ ആരംഭിക്കുന്ന 2026 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പൂര്‍ണ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ഈ മാസം 11ന് ഏപ്രില്‍ 12വരെയുള്ള ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചര്‍ പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് സീസണിലെ ഫിക്സ്ചര്‍ ബിസിസിഐ പൂര്‍ത്തിയാക്കിയത്.
ശേഷിച്ച 50 മത്സരങ്ങളുടെ ഫിക്സ്ചര്‍ രണ്ടാം ഘട്ടത്തില്‍ ഇന്നലെ പുറത്തിറങ്ങി. 19-ാം സീസണ് ഐപിഎല്ലില്‍ 12 വേദികളാണുള്ളത്.
മേയ് 24ന് ഉച്ചകഴിഞ്ഞ് 3.30ന് മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന് റോയല്‍സ്, രാത്രി 7.30ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടങ്ങളോടെ 2026 സീസണിലെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്ത്തിയശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ പരമ്പര ബിസിസിഐ പ്രഖ്യാപിച്ചു.
ജൂണില്‍ അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ, രണ്ട് ട്വന്റി-20 കളിക്കും. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം.
Sports
മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കാനുള്ള നീക്കം ഉൗർജിതമാക്കി ബിസിസിഐ.
ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയതായി റിപ്പോർട്ട. വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനം സെലക്ടർമാർ ഗൗരവത്തോടെ നിരീക്ഷിക്കും.
എസ്.എസ്. ദാസ്, ആർ.പി. സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയും വിലയിരുത്തും.
ലോകകപ്പ് മുന്നിൽക്കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ട്വന്റി20 ലോകകപ്പിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്്ടോബർ-നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പ് നടക്കും.
Sports
ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ.
സണ്‍റൈസേഴ്സ് ലീഡ്സിന്റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാകില്ല. ഇക്കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വിദേശ ലീഗാണ്, അതിനാൽ ബിസിസിഐയുടെ പരിധിയിൽ വരുന്നതല്ല.
ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം.
ട്വന്റി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അബ്രാർ അഹമ്മദിനെ ഏകദേശം 2.35 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത്.
Sports
മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.
Sports
"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സഞ്ജു സാംസണ് സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ് തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന് എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്സ് ആഘോഷിച്ചത്. അബ്സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്ക്കാന് സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Sports
കറാച്ചി/കൊളംബോ: ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കരുതി ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് കളിക്കുമെന്നായിരുന്നു പാക് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. എന്നാല്‍, സാമ്പത്തിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ക്ലോസ്ഡ് ഡോര്‍ ചര്‍ച്ചകളിലൂടെ മത്സരം കളിക്കാനുള്ള തീരുമാനത്തിലേക്ക് പാക്കിസ്ഥാനെ എത്തിക്കുകയായിരുന്നു. മാത്രമല്ല, യുഎഇ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് അസോസിയേഷനുകളും പാക് ക്രിക്കറ്റ് ബോര്‍ഡിനുമേല്‍ (പിസിബി) സമ്മര്‍ദം ചെലുത്തി. മത്സരം ബഹിഷ്കരിച്ചാല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നതും പിസിബിയെ അയയാന്‍ പ്രേരിപ്പിച്ചു. 616 കോടി രൂപയുടെ ബാധ്യത ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറിയാല് പിസിബിക്കു മേല്‍ വരുമായിരുന്നു.
► ലങ്കയുടെ തുറുപ്പ്
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) തങ്ങളുടെ തുറുപ്പ് ചീട്ടെടുത്ത് വീശിയതും പിസിബിയെ കുഴക്കി. 2009ല്‍ ലാഹോറില്‍വച്ച് ശ്രീലങ്കന്‍ ടീമിനെതിരേ ഭീകരാക്രമണം നടന്നതും പിന്നീട് ടീമുകള്‍ പാക് പര്യടനം നടത്താതിരുന്നപ്പോള്‍ ലങ്ക പാക്കിസ്ഥാനിലെത്തി പ്രതിസന്ധിയില്‍ കൂട്ടായതും എസ്എല്‍സി പിസിബിക്കു നല്കിയ കത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കി ഒപ്പം നില്ക്കണമെന്നതായിരുന്നു ലങ്കയുടെ ഇമോഷണല്‍ തുറുപ്പ് ചീട്ട്.
► പിസിബി & ബിസിബി
കറാച്ചിയില്‍ നടന്ന യോഗത്തില്‍ ഐസിസി ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖ്വാജ പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ എന്നിവരായിരുന്നു പങ്കെടുത്തത്. പിസിബി ഐസിസിക്കു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ നിരത്തിയതായാണ് റിപ്പോര്‍ട്ട്.
ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക, ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണം എന്നീ ആവശ്യങ്ങളാണ് പിസിബി മുന്നോട്ടുവച്ചത്. ഇതില്‍ ഇന്ത്യ x പാക് പരമ്പര നടക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് വിവരം. പിസിബിയുടെ മറ്റ് ആവശ്യങ്ങളില്‍ ഐസിസിയുടെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, ലോകകപ്പില്‍നിന്നു പിന്മാറിയതിനാല് ബംഗ്ലാദേശിനുമേല്‍ സാമ്പത്തിക അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു.
Sports
മുംബൈ: 2025-26 വർഷത്തെ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. 30 പുരുഷ താരങ്ങളും 21 വനിതാ താരങ്ങളും കരാറിൽ ഉൾപ്പെട്ടു.
സീനിയർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ ട്വന്റി-20 ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാൻ കിഷനെ വാർഷിക കരാറിൽനിന്ന് വീണ്ടും തഴഞ്ഞു. കൂടാതെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലം നൽകിയിരുന്ന ‘എ പ്ലസ്’ വിഭാഗം ഇത്തവണ ഒഴിവാക്കി.
ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് എ ഗ്രേഡിലുള്ളത്. എ ഗ്രേഡുകാരുടെ വാർഷിക പ്രതിഫലം ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണ് ഗ്രേഡ് സിയിൽ തുടരും.
വനിതാ താരങ്ങളുടെ കരാറിലും ബിസിസിഐ മാറ്റം വരുത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർ എ ഗ്രേഡിൽ തുടരുന്പോൾ ജെമീമ റോഡ്രിഗസിനെ ബിയിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. മലയാളി താരങ്ങൾ പട്ടികയിലില്ല.
പുരുഷ താരങ്ങൾ
ഗ്രേഡ് എ: ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി: രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദർ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
ഗ്രേഡ് സി: സഞ്ജു സാംസണ്, അക്സർ പട്ടേൽ, തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഢി, അഭിഷേക് ശർമ, സായ് സുദർശൻ, രവി വിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ്.
Sports
മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. 7.5 കോടി രൂപയാണ് കൗമാര ചാമ്പ്യന്മാര്ക്ക് പാരിതോഷികമായി നല്‍കുക. ഹരാരെയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനു കീഴടക്കിയായിരുന്നു ഇന്ത്യ അണ്ടര്‍ 19 എട്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
സച്ചിന്റെ പ്രശംസ
ലോകകപ്പ് നേടിയ ഇന്ത്യ അണ്ടര്‍ 19 ടീമിനെ സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു. “ഈ യുവസംഘത്തിന്റെ ഭയമില്ലാത്ത ക്രിക്കറ്റ് കളിയില്‍ അഭിമാനംകൊള്ളുന്നു. സൂര്യവംശി നിങ്ങള്‍ക്കുള്ളപ്പോള്‍ ബ്ലോക്ബസ്റ്റര്‍ പ്രതീക്ഷിക്കാവുന്നതാണ്. വൈഭവ് അതിമനോഹരം’’- സച്ചിന് എക്സില്‍ കുറിച്ചു.
National
ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അനാവശ്യ ഹര്‍ജികള്‍ നല്കി കോടതിയുടെ സമയം കളയരുതെന്ന് കോടതി ഹര്ജിക്കാരന് മുന്നറിയിപ്പ് നല്കി.
ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും അത് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ബിസിസിഐ തിരഞ്ഞെടുക്കുന്ന ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്ജിക്കാരന് വാദിച്ചു.
'ലോകമെമ്പാടും കളിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും?' എന്ന് കോടതി ചോദിച്ചു. ഗവണ്മെന്റ് അല്ലാത്ത ഏതെങ്കിലും സ്വകാര്യ ക്ലബ്ബാണ് ഈ പേര് ഉപയോഗിക്കുന്നതെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കാമെന്നും എന്നാല്‍ ഇത് തികച്ചും അനാവശ്യമായ വാദമാണെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതായിരുന്നുവെന്നും എങ്കില്‍ സുപ്രീംകോടതി വരെ ഈ പരാതി എത്തില്ലായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ഹര്ജിക്കാരന് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ കോടതി ആദ്യം ആലോചിച്ചുവെങ്കിലും വക്കീലിന്റെ അഭ്യര്‍ത്ഥന പ്രകാരം പിഴ ഒഴിവാക്കി. എങ്കിലും ഇത്തരം ഹര്‍ജികള്‍ ഭാവിയില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Sports
വഡോദര: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ ബിസിസിഐ സെലക്ടര്‍മാരുടെ തീരുമാനത്തെ മാനിക്കുന്നതായി ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.
ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായാണ് ഗില്‍ പ്രതികരിക്കുന്നത്. ന്യൂസിലന്ഡിനെതിരേ ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എത്തിയപ്പോഴാണ് ഗില്ലിന്റെ പ്രതികരണം.
“എന്റെ ജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എവിടെയാണോ ഞാന്‍ ആയിരിക്കേണ്ടത് അവിടെയാണുള്ളത്. എന്റെ വിധിയില്‍ എഴുതപ്പെട്ടതൊന്നും ആര്‍ക്കും തിരുത്താനാകില്ല.
ഒരു കളിക്കാരന് എന്ന നിലയില്‍ ലോകകപ്പ് കളിക്കുക, രാജ്യത്തിനായി ലോകകപ്പ് ട്രോഫി നേടുക എന്നതെല്ലാം ആഗ്രഹങ്ങളാണ്. ഞാന്‍ സെലക്ടര്‍മാരുടെ തീരുമാനത്തെ മാനിക്കുന്നു. ഇന്ത്യന്‍ ടീം ലോകകപ്പ് നേടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, ടീമിന് എല്ലാ ഭാവുകങ്ങളും’’-ഗില്‍ പറഞ്ഞു.
Sports
കോൽക്കത്ത: ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാൻ പുറത്ത്. ബിസിസിഐ നിർദേശ പ്രകാരം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീം സ്ക്വാഡിൽനിന്ന് പുറത്താക്കിയതായി ഇന്നലെ അറിയിച്ചു. 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഏക താരമായിരുന്നു മുസ്താഫിസുർ റഹ്മാൻ.
അതേസമയം, കോൽക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അനുവാദം ബിസിസിഐ നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദു മതവിശ്വാസികൾക്കു നേരെ നടക്കുന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും റിപ്പോർട്ടുണ്ട്.
ദുബായിൽ നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.20 കോടി രൂപയ്ക്കാണ് 30കാരനായ ഇടംകയ്യൻ പേസറെ കോൽക്കത്ത സ്വന്തമാക്കിയത്. പുതിയൊരു ആക്രമണോത്സുക ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഒരുക്കാനുള്ള കോൽക്കത്തയുടെ ശ്രമങ്ങൾക്ക് തിരിച്ചടികൂടിയാണ് നടപടി.
ആകാശ് ദീപ്, ശ്രീലങ്കയുടെ മതീഷ പതിരണ, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലുള്ള പ്രധാന താരങ്ങൾ. കാമറൂണ്‍ ഗ്രീനെയും മതീഷ് പതിരണയെയും വന്പൻ തുക നൽകിയാണ് കോൽക്കത്ത തന്ത്രം നടപ്പാക്കാൻ ടീമിലെത്തിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കുവേണ്ടിയാണ് മുസ്താഫിസുർ മുൻ സീസണുകളിൽ കളിച്ചത്. 2016 ഐപിഎൽ സീസണിൽ അരങ്ങേറിയ താരം ഇതുവരെ 60 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Sports
2023 ഡിസംബര്‍ കാലഘട്ടം; അന്നൊരുനാളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്‍, രണ്ട് ഇഷാന് കിഷന്. പുകഞ്ഞ കൊള്ളികള്‍ പുറത്തെന്നായിരുന്നു മാധ്യമങ്ങള്‍ ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന്‍ ശ്രേയസ് അയ്യറും ഇഷാന് കിഷനും വിസമ്മതിച്ചു.
ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിനാല് ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന് ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 2024ല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന് കിഷനെത്തേടിയും ഒടുവില്‍ ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.
ആഭ്യന്തരംവഴി തിരിച്ചെത്തി
2025 സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന് കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന് കിഷന്. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ 49 പന്തില്‍ 101 റണ്‍സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്‍ണമെന്റില്‍ 197.32 സ്ട്രൈക്ക് റേറ്റില്‍ 571 റണ്‍സുമായി ടോപ് സ്കോററായതും ഇഷാന്തന്നെ.
ശ്രേയസ് അയ്യറിന്റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അടക്കം ശ്രേയസ് അയ്യറിന്റെ മികവ് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍
വൈറ്റ് ബോളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ പറ്റിയ ബാറ്ററാണ് ഇഷാന് എന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വിശദീകരണം. 2023 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20യിലാണ് ഇഷാന് അവസാനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. 2025 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില്‍ ഇഷാന്റെ കന്നി സെഞ്ചുറിയായിരുന്നു അത്.
ഇന്ത്യക്കായി 32 ട്വന്റി-20യില്നിന്ന് ആറ് അര്‍ധസെഞ്ചുറിയടക്കം 796 റണ്‍സ് നേടി. 123.37 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.
Sports
താനെ: ബിസിസിഐ അണ്ടര്‍-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യമത്സരത്തില്‍ കേരളത്തിനു കൂറ്റന്‍ ജയം.
316 റണ്‍സിന് കേരളം നാഗാലാന്‍ഡിനെ തകര്‍ത്തു. സ്കോർ: കേരളം 50 ഓവറില്‍ 377/7. നാഗാലാന്‍ഡ് 27.5 ഓവറില്‍ 61. ടൂര്‍ണമെന്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയര്‍ന്ന ജയമാണ്. ശ്രദ്ധ സുമേഷായിരുന്നു (127) കേരള ഇന്നിംഗ്സിന്റെ നെടുംതൂണ്.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ശുഭ്മാന്‍ ഗില്‍ ആരോഗ്യവാനാണെന്ന് ബിസിസിഐ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ കളത്തിലേക്കു തിരിച്ചെത്തിയിട്ടില്ല.
ട്വന്റി-20ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയിരുന്നു.
Sports
റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സീനിയേഴ്സായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ മയപ്പെടുത്താനുള്ള നീക്കവുമായി ബിസിസിഐ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി രോ-കോ സഖ്യം ശീതസമരത്തിലാണെന്നാണ് ടീമിന്റെ അകത്തളങ്ങളില്‍നിന്നുള്ള വിവരം.
ഗംഭീര്‍ തലമുറമാറ്റത്തിന്റെ മറപിടിച്ച് കോഹ്ലി, രോഹിത് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നൈസായി ഒഴിവാക്കിയിരുന്നു. വിടപറയാന്‍പോലും കാത്തുനില്‍ക്കാതെ 2025 ഐപിഎല്ലിനിടെയായിരുന്നു ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിനു തൊട്ടുമുമ്പ്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോ-കോ സഖ്യം ഇന്ത്യക്കായി കളിക്കുന്നുള്ളൂ.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു രോഹിത്തും കോഹ്ലിയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് 202 റണ്‍സുമായി പ്ലെയര്‍ ഓഫ് ദ സീരീസായി. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറിയും (121*) കോഹ്ലി (74*) അര്‍ധസെഞ്ചുറിയും നേടി. അതിനുശേഷം ഇരുവരും ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ഏകദിനം.
റാഞ്ചിയില്‍ കോഹ്ലി (135) സെഞ്ചുറിയും രോഹിത് (57) അര്‍ധസെഞ്ചുറിയും നേടി. സൂപ്പര്‍ ബാറ്റിംഗിലുമായി സീനിയേഴ്സായ രോഹിത്തും കോഹ്ലിയും തങ്ങളുടെ ക്ലാസ് തുടരെ വെളിപ്പെടുത്തിയതും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര ദയനീയമായി കൈവിട്ടതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂം അന്തരീക്ഷത്തില്‍ കലുഷിതാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ച ഇന്ന്?
രോഹിത്, കോഹ്ലി എന്നിവരുമായി ബിസിസിഐയും ടീം മാനേജ്മെന്റും കൂടുക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരില്‍ ഇന്നായിരിക്കും യോഗമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു യോഗം നടന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തിന്റെ വേദിയായ വിശാഖപട്ടണത്തില്‍ അതുണ്ടാകുമെന്നാണ് വിവരം. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.
യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിംഗ് ഭാട്യ, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ഓഹരി ഉടമകളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ പ്രസിഡന്റും ഡല്‍ഹി ടീമില്‍ കോഹ്ലിയുടെ സഹതാരവുമായിരുന്ന മിഥുന് മന്ഹാന് യോഗത്തില്‍ സംബന്ധിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വളരുന്ന അസ്വസ്ഥത
മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഒരുവശത്തും രോഹിത്തും കോഹ്ലിയും എതിര്ഭാഗത്തുമായാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്റെ ഏകദിന യാത്രയെന്നാണ് സൂചന. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അജിത് അഗാര്‍ക്കറുമായി രോ-കോ സഖ്യം വ്യക്തമായ അകലം പാലിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോഴത്തെ സൗഹൃദം ഗംഭീറിന് നിലവില്‍ രോഹിത്തിനോടും കോഹ്ലിയോടും ഇല്ലെന്നതാണ് വാസ്തവം. ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഗംഭീര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.
റാഞ്ചി ഏകദിനത്തില്‍ കളിച്ചതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചതിന്റെ (392) റിക്കാര്‍ഡ് രോഹിത്തും കോഹ്ലിയും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് (352) റിക്കാര്‍ഡ് രോഹിത്തും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (6) റിക്കാര്‍ഡില്‍ കോഹ്ലിയും എത്തിയിരുന്നു.
ടെസ്റ്റ് പ്രശ്നവും വിഷയം
യോഗത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രശ്നങ്ങളും ചര്‍ച്ചയാകും. ടീം സെലക്ഷനെതിരേ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ യോഗം വിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന് തുടങ്ങിയവരെ അതിവേഗം തഴഞ്ഞതും സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ സ്ഥിരമായി നിലനിര്‍ത്തുന്നതും തുറന്ന വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.
റാഞ്ചിയില്‍ ഇന്ത്യ 17 റണ്‍സിന് ജയിച്ചെങ്കിലും ബൗളിംഗിലെ പിഴവും ബലഹീനതയും എടുത്തു കാണിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിന്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂ. മാനേജ്മെന്റ് ക്വോട്ടയില്‍ ചില കളിക്കാര്‍ ഗംഭീര്‍-അഗാര്‍ക്കര്‍ കൂട്ടുകെട്ടില്‍ ദേശീയ ടീം ജഴ്സി അണിയുന്നതായുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.
Sports
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഖേദം രേഖപ്പെടുത്തി ബിസിസിഐ. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
ബൈക്കിലെത്തിയ ഇൻഡോർ സ്വദേശി അഖീൽ ഖാൻ ഓസീസ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു. ഇൻഡോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അഖീൽ ഖാനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Sports
മുംബൈ: ഡല്‍ഹി മുന്‍ ക്രിക്കറ്റ് താരം മിഥുന് മന്‍ഹാസ് ബിസിസിഐ അധ്യക്ഷനായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ശനിയാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തില്‍ ആണ് തീരുമാനമെന്നാണ് സൂചന. ഈ മാസം 28നാണ് ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
പ്രസിഡന്റ്, ട്രഷറര്‍, ഐപിഎല്‍ ചെയര്മാന് അടക്കമുള്ള സ്ഥാനങ്ങളിലേക്കാണ് മത്സരം. റോജര്‍ ബിന്നിയുടെ അധ്യക്ഷ പദവി കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ പ്രസിഡന്റിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. നിലവില്‍ രാജീവ് ശുക്ലയാണ് താത്കാലിക അധ്യക്ഷൻ.
നേരത്തെ, സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തേക്ക് വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഗാംഗുലിക്ക് പുറമേ ഹര്ഭജന് സിംഗ്, കിരണ്‍ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന, ജമ്മു കാഷ്മീരിൽ നിന്നുള്ള മിഥുന് മന്‍ഹാസ്, ഗുജറാത്ത് ടീമിന്റെ സഹപരിശീലകനായിരുന്നു.
അതേസമയം, ബിസിസിഐ സെക്രട്ടറിയായി ആസാം സ്വദേശി ദേവജിത് സയ്കിയ തുടരും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. പ്രഭ്തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിലനിർത്തിയേക്കും. കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്മാന് സ്ഥാനം നിലനിര്‍ത്തുമെന്നുമാണ് റിപ്പോർട്ട്.
Sports
മുംബൈ: അകാലത്തില്‍ പൊലിഞ്ഞ, കൊച്ചി ടസ്കേഴ്സിന്റെ ഭൂതം 14 വര്‍ഷത്തിനുശേഷം ബിസിസിഐയെ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) വേട്ടയാടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2011 സീസണില്‍ മാത്രം കളിച്ച് വിസ്മൃതിയിലായ കൊച്ചി ടസ്കേഴ്സിനു നഷ്ടപരിഹാരം നല്‍കണമെന്ന ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ (തര്‍ക്ക പരിഹാര കോടതി) വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ആര്ബിട്രേഷന് ട്രൈബ്യൂണല്‍ 2015ല്‍ വിധിച്ച 538 കോടി രൂപയാണ് ബിസിസിഐ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ബിസിസിഐയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി വിധി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള കൊച്ചി ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തിയത്.
ബിസിസിഐക്കു തിരിച്ചടി
തര്‍ക്ക പരിഹാസ കോടതി ഉത്തരവ്, ബോംബെ ഹൈക്കോടതി ശരിവച്ചത് ബിസിസിഐക്കു തിരിച്ചടിയായി. കൊച്ചി ടസ്കേഴ്സ് ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിനും (കെസിപിഎല്‍) അതിന്റെ പ്രധാന ഷെയര്ഹോള്ഡേഴ്സായ റോങ്ദേവൂ സ്പോര്‍ട്സ് വേള്‍ഡിനും (ആര്‍എസ്ഡബ്ല്യു) 537.5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു തര്‍ക്ക പരിഹാര കോടതിയുടെ വിധി. ബോംബെ ഹൈക്കോടതി ശരിവച്ചു.
1996 ലെ ആര്ബിട്രേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ നിയമത്തിന്റെ സെക്ഷന്‍ 34 പ്രകാരം ജസ്റ്റിസ് ആര്.ഐ. ചാഗ്ലയാണ് ബിസിസിഐയുടെ ഹര്‍ജി തള്ളിയത്.
പ്രശ്നം തുടങ്ങിയത് ഇങ്ങനെ
കരാര്‍ ലംഘനം ആരോപിച്ചായിരുന്നു 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയത്. ഐപിഎല്‍ പ്രവേശനത്തിന് ടസ്കേഴ്സ് ടീം നല്കിയ 153 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി, 2011 സെപ്റ്റംബര്‍ ഒമ്പതിനു ബിസിസിഐ ഏകപക്ഷീയമായി പിന്‍വലിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആറു മാസത്തിനുള്ളില്‍ പുതിയ ഗ്യാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്കേഴ്സ് വിസമ്മതിച്ചു. അതോടെ കരാര്‍ ലംഘനത്തിന്റെ പേരില്‍ ബിസിസിഐ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളി. അതോടെ വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തി.
2012 മുതല്‍ കോടതിയില്‍
2012 ഓഗസ്റ്റ് നാലിനാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തുന്നത്. അന്യായമായാണ് തങ്ങളെ അയോഗ്യരാക്കിയതെന്നായിരുന്നു കൊച്ചി ടസ്കേഴ്സ് ഫ്രാഞ്ചൈസിയുടെ നിലപാട്. 2015ല്‍ തര്‍ക്ക പരിഹാര കോടതി ടസ്കേഴ്സ് സംഘത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചു. ഭാവിയിലെ വരുമാന നഷ്ടത്തിന്റെ പേരില്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് (കെസിപിഎല്‍) 385.50 കോടി രൂപയും, ബാങ്ക് ഗ്യാരന്റി അന്യായമായി പണമാക്കി പിന്വലിച്ചതിനുള്ള നഷ്ടപരിഹാരമായി റോങ്ദേവൂ സ്പോര്‍ട്സ് വേള്‍ഡിന് (ആര്‍എസ്ഡബ്ല്യു) 153.34 കോടി രൂപയുമാണ് തര്‍ക്ക പരിഹാര കോടതി വിധിച്ചത്. 2015 ജൂലൈ 17ന് തര്‍ക്ക പരിഹാര കോടതി നടത്തിയ വിധിക്കെതിരേ, ബിസിസിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
പിറന്നതു മുതല്‍ വിവാദം
2011 ഐപിഎല്‍ സീസണിലേക്കുള്ള രണ്ടു പുതിയ ഫ്രാഞ്ചൈസികളില്‍ ഒന്നായാണ് കൊച്ചി ടസ്കേഴിസിന്റെ വരവ്. 12 നഗരങ്ങളില്‍നിന്നുള്ള ബിഡിംഗില്‍ 1702 കോടി രൂപയ്ക്ക് പൂന വാരിയേഴ്സും 1533 കോടി രൂപയ്ക്ക് കൊച്ചി ടസ്കേഴ്സും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി ടീമുകളെ ഉണ്ടാക്കാനുള്ള അനുമതി സ്വന്തമാക്കി. സഹാറ ഗ്രൂപ്പായിരുന്നു പൂനയ്ക്കുവേണ്ടി രംഗത്തുണ്ടായിരുന്നത്.
ടീമിന്റെ പേര് ആദ്യം നിശ്ചയിച്ചിരുന്നത് ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു എന്നാല്‍, ആരാധകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കൊച്ചി ടസ്കേഴ്സ് കേരള എന്നാക്കി. രവീന്ദ്ര ഗെയ്ക് വാദ്, ശൈലേന്ദ്ര ഗെയ്ക് വാദ്, ശരി തരൂര്‍ എന്നിവരുടെ റോങ്ദേവൂ സ്പോര്‍ട്സ് വേള്ഡിനായിരുന്നു 26 ശതമാനം ഓഹരി. വിയര്‍പ്പ് ഓഹരിയായി സുനന്ദ പുഷ്കറിനും ഫ്രാഞ്ചൈസിയില്‍ വിഹിതം നല്കിയതും വിവാദത്തിലേക്കു ടീമിനെ വലിച്ചിഴച്ചു.
2011 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് ആറ് ജയം, എട്ട് തോല്‍വി എന്ന പ്രകടനവുമായി എട്ടാം സ്ഥാനത്തായിരുന്നു കൊച്ചി ടസ്കേഴ്സ് ഫിനിഷ് ചെയ്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരുന്നു ടീമിന്റെ ആസ്ഥാനം. മഹേല ജയവര്‍ധനെയായിരുന്നു ടസ്കേഴ്സിന്റെ ക്യാപ്റ്റന്‍. മലയാളി പേസര്‍ എസ്. ശ്രീശാന്ത്, രവീന്ദ്ര ജഡേജ, ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്, ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റര്‍ ബ്രണ്ടന്‍ മക്കല്ലം എന്നിങ്ങനെ നീണ്ട താരനിര കൊച്ചി ടസ്കേഴ്സിന് ഉണ്ടായിരുന്നു.
Sports
ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്.
“ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.