കൊല്ലം: ഇരവിപുരത്തെ സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആർഎസ്പിയിൽ വീണ്ടും രാജി. സംസ്ഥാന കമ്മിറ്റി അംഗവും യുടിയുസി നേതാവും കാഷ്യു കോർപറേഷൻ മുൻ ബോർഡ് അംഗവുമായ സജി ഡി. ആനന്ദാണ് രാജിവച്ചത്.
ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ഇരവിപുരം മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിക്കും. ഇരവിപുരത്ത് പണാധിപത്യത്തിന്മേൽ ജനാധിപത്യത്തെ വിജയിപ്പിക്കാനാണ് തന്റെ പോരാട്ടമെന്ന് സജി ഡി. ആനന്ദ് പറഞ്ഞു.
അതേസമയം, ഇരവിപുരം, ചവറ സീറ്റുകളിൽ ആർഎസ്പി-എൽഡിഎഫ് ഡീലെന്നും സജി ഡി. ആനന്ദ് ആരോപിച്ചു. ഈ ഡീൽ പ്രകാരമാണ് കാർത്തിക് പ്രേമചന്ദ്രനെ ഒഴിവാക്കിയത്. ഇരവിപുരത്ത് പ്രചാരണ രംഗത്ത് ഉടൻ സജീവമാകുമെന്നും സജി ഡി. ആനന്ദ് വ്യക്തമാക്കി.
ഇരവിപുരം സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ രാജിയാണിത്. കഴിഞ്ഞദിവസം മണ്ഡലം സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗമായ എൻ. നൗഷാദ് രാജിവച്ചിരുന്നു.
ഷിബു ബേബിജോണിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണു രാജിയെന്ന് സജി ഡി. ആനന്ദ് നേരത്തേ പറഞ്ഞത്.