കോൽക്കത്ത: ബംഗാളിലെ ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ സാധ്യത.
നോർത്ത് പർഗാനസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുള്ളത്.
നേരത്തെ ബിജെപിയിൽനിന്ന് ഓഫർ വന്നിരുന്നുവെന്നും അന്ന് മാനസികമായി തയാറെടുത്തിരുന്നില്ലെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു. “എന്റെ മകൾക്കു നീതി ഉറപ്പാക്കാനും തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കാനുമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്’’- അവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ തുടരാൻ സിപിഎം സഹായിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
ബിജെപി നേതാവ് അർജുൻ സിംഗ് ഈയിടെ യുവഡോക്ടറുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
2024 ഓഗസ്റ്റിലാണ് മുപ്പത്തിയൊന്നുകാരിയായ യുവഡോക്ടർ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് ഡോക്ടർമാരും സന്നദ്ധ സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തി. കുറ്റവാളികളെ തൃണമൂൽ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.